തിരുവനന്തപുരം : ശ്രീവരാഹം മുക്കോലയ്ക്കൽ എസ്. കെ നിവാസിൽ വാടകയ്ക്ക് താമസിച്ചിരുന്ന തൂത്തുക്കുടി സ്വദേശിനി കന്നിയമ്മാൾ (38) നെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി ഉത്തരവിട്ടു.കൊല്ലപ്പെട്ട കന്നിയമ്മാളിൻ്റെ ഭർത്താവ് മാരിയപ്പനെയാണ്(45) തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് ജഡ്ജ് കെ.വിഷ്ണു ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലങ്കിൽ ഒരു 6 മാസം കൂടി കഠിനതടവ് അനുഭവിക്കണം. പിഴ തുക സർക്കാരിലേക്ക് കണ്ടുകെട്ടാൻ കോടതി ഉത്തരവിട്ടു.കേസിൻ്റെ വിചാരണ പൂർത്തിയായത് വെറും 24 ദിവസം കൊണ്ടാണ്.സംശയ രോഗത്തെ തുടർന്നാണ് ഭർത്താവ് മാരിയപ്പൻ കന്നിയമ്മയെ വെട്ടിക്കൊന്നത്.
2018 സെപ്തംബര്‍ 23 നായിരുന്നു കേസിന് ആസ്പദമായ സംഭവം. സംഭവ ദിവസം രാത്രി കന്നിയമ്മാളും മാരിയപ്പനും നഗരത്തിലെ തിയേറ്ററിൽ സിനിമ കാണാന്‍ പോയിരുന്നു. സിനിമ തീയേറ്ററില്‍ വ്ച്ച് പരിചയക്കാരെ കണ്ട് കന്നിയമ്മാള്‍ ചിരിച്ചെന്നാരോപിച്ച് വീട്ടിലെത്തിയ മാരിയപ്പന് വഴക്കുണ്ടാക്കി. ഇതിനിടെ ചുറ്റിക കൊണ്ട് കന്നിയമ്മാളിന്റെ തലയ്ക്ക് അടിച്ച് ബോധം കെടുത്തിയ ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു.പിന്നീട് തിരുനെല്‍വേലിയ്ക്ക് പോയ മാരിയപ്പനെ മൂന്നാം ദിവസം ഫോർട്ട് പോലീസ് പിടികൂടി. ഇരുവരുടെയും മക്കളായ മണികണ്ഠനും ഗണേശനുമായിരുന്നു കേസിലെ നിര്‍ണ്ണായക സാക്ഷികള്‍. ഇരുവരും പിതാവിനെതിരെ കോടതിയില്‍ മൊഴി നല്കി. നഗരത്തിലെ പിസാ വിതരണക്കാരനായ മണികണ്ഠന് സംഭവദിവസം രാത്രി 11. 30 മണിയക്ക് വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന അമ്മയുടെ മൃതദേഹം കണ്ടത്.
വിവാഹിതനായി മറ്റെരിടത്ത് താമസിച്ചിരുന്ന മൂത്തമകന് ഗണേശിനോട് കന്നിയമ്മാള്‍ പലപ്പോഴും മാരിയപ്പന് തന്നെ സംശയത്തിന്റെ പേരില്‍ ഉപദ്രവിയക്കുന്നതായി പറഞ്ഞിട്ടുണ്ടായിരുന്നു.സംഭവ ദിവസം സിനിമ കണ്ട് മടങ്ങി വന്ന കന്നിയമ്മാളും മാരിയപ്പനും വീടിന്റെ മുകള്‍ നിലയിലേയ്ക്ക് കയറി പോകുന്നത് കണ്ടതായി കന്നിയമ്മാള്‍ വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തിന്റെ വീട്ടുടമസ്ഥരായ മോഹന്‍കുമാറും, ഭാര്യ രമണിയും കോടതിയില്‍ മൊഴി നല്‍കിയിരുന്നു. കണിയമ്മാളിൻ്റെ മൃതദേഹത്തിന് സമീപം രക്തത്തിൽ കണ്ട കാൽപ്പാടുകൾ മാരിയപ്പൻ്റേതാണന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത് കേസ്സിൽ നിർണ്ണായക തെളിവായി.
ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ സാഹചര്യതെളിവുകളും, ശാസ്ത്രീയമായതെളിവുകളു മാണ് പ്രോസിക്യൂഷൻ ആശ്രയിച്ചത്.പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ, അഡ്വ.ദീപ വിശ്വനാഥ്, അഡ്വ. വിനു മുരളി,അഡ്വ.മോഹിത മോഹൻ എന്നിവർ കോടതിയിൽ ഹാജരായി. 27 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 41 രേഖകളും 25 തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.ഫോർട്ട് പോലീസ് അന്വേഷിച്ച കേസിൽ സർക്കിൾ ഇൻസ്പെക്ടർ അജിചന്ദ്രൻ നായരാണ് കുറ്റപത്രം ഹാജരാക്കിയത്.