തിരുവനന്തപുരം : ആക്കുളം കായൽ പുനരുജ്ജീവന പദ്ധതിയുടെ നിർമാണം അടുത്തമാസം തുടങ്ങും. കരാറുമായി ബന്ധപ്പെട്ട നടപടികളെല്ലാം പൂർത്തിയായി. പദ്ധതി നിർവഹണ ഏജൻസിയായ വാസ്കോസിന് കിഫ്ബിയിൽ നിന്നുള്ള ഓഫർ ലെറ്റർ ഈ ആഴ്ച ലഭിക്കും. ഇത് കിട്ടിയാലുടൻ വർക്ക് ഓർഡർ നൽകുമെന്ന് വാസ്കോസ് അധികൃതർ ടൂറിസം വകുപ്പിനെ അറിയിച്ചു. ഹൈദരാബാദിലെ ആവന്തിക കമ്പനിക്കാണ് നിർമാണ കരാർ. ഒക്ടോബർ പകുതിയോടെ പണി തുടങ്ങുമെന്നാണ് പ്രതീക്ഷ. 15 വർഷത്തേക്ക് പരിപാലന ചുമതല കൂടി ഏൽപിച്ചു കൊണ്ടാണ് കരാർ.
2 വർഷം കൊണ്ട് നിർമാണം പൂർത്തിയായേക്കും. പദ്ധതിക്കായി 185.23 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ഇതിൽ 96 കോടി രൂപയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കു മന്ത്രിസഭായോഗം അംഗീകാരം നൽകി. സംസ്ഥാനത്ത് നടപ്പിലാക്കുന്ന നീർത്തട പുനരുജ്ജീവന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആക്കുളം കായൽ പുനരുജ്ജീവന പദ്ധതി തയാറാക്കിയത്