നെയ്യാറ്റിൻകര : കരമന-കളിയിക്കാവിള ദേശീയപാത കൊടിനട മുതൽ വഴിമുക്ക് വരെയുള്ള സ്ഥലമേറ്റെടുക്കലിനു മുന്നോടിയായുള്ള പരാതി കേൾക്കൽ ചൊവ്വാഴ്ച നടക്കും. റോഡിന് ഇടതുവശത്തെ ഭൂവുടമകളുടെയും കടക്കാരുടെയും തൊഴിൽ നഷ്ടപ്പെടുന്നവരുടെയും പരാതികളാണ് കേൾക്കുന്നത്. എന്നാൽ, റോഡിന് വലതുവശത്തെ സ്ഥലമേറ്റെടുക്കലിന് മുന്നോടിയായുള്ള പരാതി കേൾക്കലിന് തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല.
ചൊവ്വാഴ്ച രാവിലെ 10 മുതൽ വഴിമുക്ക് വിശ്വനാഥ കല്യാണ മണ്ഡപത്തിൽവെച്ചാണ് റവന്യൂ വകുപ്പ് ഭൂമി ഏറ്റെടുക്കൽ വിഭാഗം ഹിയറിങ് നിശ്ചയിച്ചിരിക്കുന്നത്.കൊടിനട മുതൽ വഴിമുക്ക് വരെ റോഡിന് ഇടതുവശത്തെ ഒന്നരക്കിലോമീറ്റർ ദൂരത്തെ ഭൂവുടമകളുടെയും കടക്കാരുടെയും പരാതികളാണ് കേൾക്കുന്നത്. 2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമ പ്രകാരം ന്യായമായ നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനും വേണ്ടിയാണ് ഹിയറിങ് നടത്തുന്നത്. റോഡിന് ഇടതുവശത്തായി 1.1467 ഹെക്ടർ ഭൂമിയാണ് റോഡ് വികസനത്തിനായി ഏറ്റെടുക്കേണ്ടത്.