ഇടവ :സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ ഹരിത സ്ഥാപന പഞ്ചായത്തെന്ന അഭിമാന നേട്ടം കൈവരിച്ച് ഇടവ ഗ്രാമപഞ്ചായത്ത്. ഇടവ ബഷീര്‍ നഗറില്‍ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പഞ്ചായത്തിനെ സമ്പൂര്‍ണ ഹരിത സ്ഥാപന പഞ്ചായത്തായി പ്രഖ്യാപിച്ചു. ഇടവ കേരളത്തിന് പുതിയ മാതൃക സമ്മാനിച്ചിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. വി. ജോയി എം.എൽ.എ അധ്യക്ഷത വഹിച്ചു.
ഇടവ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന 46 സ്ഥാപനങ്ങള്‍ സമ്പൂര്‍ണ ഹരിത സ്ഥാപനങ്ങളായി മാറിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പും ഹരിത മിഷനും ചേര്‍ന്നാണ് ഇടവ പഞ്ചായത്തിനെ സമ്പൂര്‍ണ ഹരിത സ്ഥാപനമായി തിരഞ്ഞെടുത്തത്.
സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സമ്പൂര്‍ണ ഹരിത സ്ഥാപനങ്ങളാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഇത്തരം പ്രവര്‍ത്തനം സമ്പൂര്‍ണ വിജയത്തില്‍ എത്തിച്ചിരിക്കുകയാണ് ഇടവ ഗ്രാമപഞ്ചായത്ത്. സമ്പൂര്‍ണ ഹരിത സ്ഥാപനങ്ങളായി മാറിയ 46 സ്ഥാപനങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നവകേരളം കര്‍മ്മ പദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍ സീമ നിര്‍വഹിച്ചു.
പ്രവര്‍ത്തന മികവ് കാട്ടിയവരെയും ചടങ്ങിൽ ആദരിച്ചു. പഞ്ചായത്തിന്റെ പ്രവർത്തനം അഭിനന്ദനാർഹമാണെന്ന് വി. ജോയി പറഞ്ഞു. ഇടവ പഞ്ചായത്ത് പ്രസിഡന്റ് എ. ബാലിക് സ്വാഗതം ആശംസിച്ചു. ചടങ്ങില്‍ രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധിപേര്‍ പങ്കെടുത്തു.