തിരുവനന്തപുരം: കടൽക്ഷോഭത്തെ തുടർന്ന് ദുരന്ത നിവാരണ അതോറിട്ടിയുടെ നിർദ്ദേശപ്രകാരം അടച്ച ശംഖുംമുഖം ബീച്ച് സഞ്ചാരികൾക്കായി തുറന്ന് നൽകാൻ ടൂറിസം വകുപ്പ് ഒരുങ്ങുന്നു. കാലവർഷം അവസാനിക്കുകയും കടൽ ഇറങ്ങുകയും ചെയ്തതോടെയാണ് ബീച്ചിൽ ആളുകളെ പ്രവേശിപ്പിക്കാൻ അനുമതി ആവശ്യപ്പെട്ട് ജില്ലാ ടൂറിസം വകുപ്പ് കളക്ടർക്ക് കത്ത് നൽകിയത്. ടൂറിസ്റ്റ് സീസണും ഇലക്ട്രിക് ട്രെയിനുൾപ്പെടെയുള്ള റൈഡുകളും ആരംഭിച്ചതോടെ ശംഖുംമുഖത്ത് വിനോദ സഞ്ചാരികളുടെ എണ്ണം വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്. കടലടങ്ങുകയും മണലടിഞ്ഞ് തീരം രൂപപ്പെടുകയും ചെയ്ത സാഹചര്യത്തിൽ സഞ്ചാരികൾക്ക് കാഴ്ചകൾ ആസ്വദിക്കാൻ അവസരമുണ്ടാക്കാനാണ് ടൂറിസം വകുപ്പിന്റെ ശ്രമം. ബീച്ച് തുറക്കുന്നതോടെ സന്ദർശകരുടെ എണ്ണം ഇപ്പോഴത്തേതിന്റെ പതിൻമടങ്ങായി ഉയരും. വാഹന പാർക്കിംഗിലൂടെയും മറ്റും വരുമാനവും വർദ്ധിക്കും.
