പോത്തൻകോട് : ശാന്തിഗിരി ആശ്രമത്തിലെ മുപ്പത്തിയെട്ടാമത് സന്ന്യാസദീക്ഷ വാർഷികത്തോടനുബന്ധിച്ച് ഗുരുസ്ഥാനീയ ശിഷ്യപൂജിതയിൽനിന്ന് ഇരുപത് ബ്രഹ്മചാരികൾ ദീക്ഷ സ്വീകരിച്ചു. രാവിലെ 5 മണിയുടെ ആരാധനയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. ബ്രഹ്മചാരിമാരിൽ ഓരോരുത്തരായി ശിഷ്യപൂജിതയ്ക്കു മുന്നിൽ താമരപ്പൂവും തെളിയിച്ച വെള്ളിവിളക്കുംവെച്ച തട്ടം സമർപ്പിച്ച് ഗുരുപാദവന്ദനം നടത്തി.
പ്രത്യേകം സജ്ജീകരിച്ച പീഠത്തിൽ ഗുരുസങ്കൽപ്പത്തോടെ ഹാരം ചാർത്തി ആരാധന നടത്തിയതിനുശേഷം ഓരോരുത്തരും ശിഷ്യപൂജിതയിൽനിന്നു വസ്ത്രവും പുതിയ നാമവും സ്വീകരിച്ചു. ശുഭ്രവസ്ത്രധാരികളായ ബ്രഹ്മചാരിമാർ ദീക്ഷ സ്വീകരിച്ചശേഷം പീതവസ്ത്രധാരികളായി മാറി. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പുതിയ അംഗങ്ങളെ സഹകരണമന്ദിരത്തിലേക്ക് ആനയിച്ചു. ഗുരുകല്പനപ്രകാരം പുതിയ അംഗങ്ങളുടെ ദീക്ഷാനാമം ജനറൽ സെക്രട്ടറി വിളംബരം ചെയ്തു.
ജർമ്മൻ സ്വദേശിയായ സ്റ്റെഫാൻ ഇനിമുതൽ സ്വാമി സത്യവ്രതൻ ജ്ഞാനതപസ്വി എന്നറിയപ്പെടും. പോലീസ് സേനയിൽ അംഗമായിരുന്ന മനോജ്കുമാർ സി.പി.ക്ക് സ്വാമി ജഗദ്രൂപൻ ജ്ഞാനതപസ്വി എന്നാണ് പുതിയ പേര്. 36 യുവാക്കളും 24 യുവതികളുമടക്കം അറുപതുപേരാണ് ദീക്ഷാവാർഷിക ദിനത്തിൽ ബ്രഹ്മചാരി സംഘത്തിലേക്കു ചേർന്നത്. ഇതിൽ അഞ്ചുപേർ കേരളത്തിനു പുറത്തുനിന്നുള്ളവരാണ്.പാളയം ഇമാം ഡോ. വി.പി.സുഹൈബ് മൗലവി, ഫാദർ ജോസഫ് സാമുവൽ കറുകയിൽ കോർ എപ്പിസ്‌കോപ്പ, അടൂർ പ്രകാശ് എം.പി., ആന്റോ ആന്റണി എം.പി., ഡി.ജി.പി. ബി.സന്ധ്യ, എൻ. പീതാംബരക്കുറുപ്പ്, വി.എസ്.ശിവകുമാർ, എ.എൻ.രാധാകൃഷ്ണൻ, സ്വാമി അഭയാനന്ദ, സ്വാമി ശിവാമൃത ചൈതന്യ എന്നിവർ പങ്കെടുത്തു.