വഴുതക്കാട്: കോട്ടൺഹിൽ സ്കൂളിനുള്ളിൽ നിർത്തിയിട്ടിരുന്ന ബസ് തീപിടിച്ചു പൂർണമായി കത്തി നശിച്ചു. ശനിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം. സെക്യൂരിറ്റി ജീവനക്കാരാണ് തീപിടിച്ച കാര്യം ആദ്യം അറിയുന്നത്. ഇവർ ചെങ്കൽചൂളയിടെ അഗ്നിശമനസേന സ്റ്റേഷനിൽ വിവരം അറിയിച്ചു.സേന എത്തുമ്പോഴേക്കും ബസിൽ പൂർണമായി തീപടർന്നിരുന്നു. ബസിൽ നിന്നു തീആളി പടർന്ന് ഷെഡിന്റെ മേൽഭാഗത്തും തീപിടിച്ചു.
തീകെടുത്തുന്നതിന് ഒപ്പം ഡീസൽ ടാങ്ക് പൊട്ടിത്തെറിക്കാതിരിക്കാനായി അഗ്നിശമനസേന ഈ ഭാഗത്തേക്ക് നിരന്തരം വെള്ളം ചീറ്റിച്ച് തീ പടരുന്നതും സ്ഫോടനവും തടഞ്ഞു. ഇതിനൊപ്പം ബസിന്റെ മറ്റുഭാഗങ്ങളിലെ തീകെടുത്താനും ശ്രമം തുടർന്നു. എന്നാൽ മറ്റു ബസ്സുകൾ നീക്കാനുള്ള ശ്രമം വിജയിച്ചില്ല. താക്കോലുകൾ സെക്യൂരിറ്റിവിഭാഗത്തിന്റെ കൈവശം ഇല്ലായിരുന്നു. രണ്ടു യൂണിറ്റുകൾ മുക്കാൾ മണിക്കൂറിലധികം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.ബസിൻ്റെ മിക്കഭാഗവും കത്തിചാരമായി . തീപിടിച്ചതിന്റെ കാരണം ഷോർട്ട് സർക്യൂട്ടാകാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതാണ് വിലയിരുത്തൽ. തീപിടുത്തതിന്റെ കാരണം സംബന്ധിച്ച് തുടരന്വേഷണം നടത്തും.