വട്ടിയൂർക്കാവ് :കരമനയാറ്റിലെ മൂന്നാംമൂട് മേലേക്കടവിൽ ഒഴുക്കിൽപ്പെട്ട നിരഞ്ജന്റെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.അപകടം നടന്ന സ്ഥലത്തുനിന്നും രണ്ടരക്കിലോമീറ്റർ മാറി വെെള്ളെക്കടവ് പാലത്തിനുസമീപം ആറ്റിലേക്കു ചരിഞ്ഞുകിടന്നിരുന്ന മുളക്കൂട്ടത്തിനടിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു മൃതദേഹം.മുളക്കൂട്ടം വെട്ടിമാറ്റിയാണ് മൃതദേഹം പുറത്തെടുക്കാനായത്. തുടർന്ന് മേലെക്കടവിൽ എത്തിച്ചു.
പോലീസിന്റെ പ്രാഥമിക പരിശോധനകൾക്കുശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പട്ടം സെൻറ് മേരീസ് സ്കൂളിലെ വിദ്യാർഥികളായ നിരഞ്ജനും ജിബിത്തും ശനിയാഴ്ച വൈകീട്ടാണ് കരമനയാറ്റിൽ ഒഴുക്കിൽപ്പെട്ടത്. ജിബിത്തിന്റെ മൃതദേഹം ഞായറാഴ്ച രാവിലെ പതിനൊന്നുമണിയോടെ അഗ്നിരക്ഷാസേനാംഗങ്ങൾ കണ്ടെത്തിയിരുന്നു. തുടർന്നുനടത്തിയ തിരച്ചിലിലും നിരഞ്ജനെ കണ്ടെത്താനായില്ല.