നെയ്യാറ്റിൻകര : ശീതളപാനീയമെന്ന് കരുതി ആസിഡ് കലർന്ന ദ്രാവകം കുടിച്ച് ദിവസങ്ങളോളം ആശുപത്രിയിൽ കിടന്ന് ആറാം ക്ലാസ് വിദ്യാർഥി മരിച്ച സംഭവത്തിൽ അടിമുടി ദുരൂഹത. യൂണിഫോമിട്ട് മുതിർന്ന വിദ്യാർഥി നൽകിയ പാനീയം കുടിച്ചെന്ന് പറയുന്ന കുട്ടിക്ക് ആരാണിത് നൽകിയതെന്നറിയില്ല. സ്കൂളിൽ വെച്ചാണ് പാനീയം കൈമാറിയതെന്ന് ബന്ധുക്കൾ പറയുമ്പോൾ സ്കൂളിൽ നിന്ന് മടങ്ങിയശേഷമാണ് സംഭവിച്ചതെന്ന് സ്കൂൾ അധികൃതർ വാദിക്കുന്നു.
കളിയിക്കാവിള, അതംകോട്, നുള്ളിക്കാട് മെതുകുമ്മലിൽ സുനിലിന്റെയും സോഫിയയുടെയും മകൻ അശ്വിനാണ് (11) തിങ്കളാഴ്ച വൈകീട്ടോടെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ആന്തരികാവയവങ്ങൾക്ക് പൊള്ളലേൽക്കുകയും വൃക്കകളുടെ പ്രവർത്തനം തകരാറിലായതുമാണ് മരണകാരണം. അതംകോട് മായാകൃഷ്ണസ്വാമി വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് അശ്വിൻ. കഴിഞ്ഞ മാസം 24-ന് ഉച്ചയോടെ സ്കൂളിൽവെച്ച് യൂണിഫോമിലെത്തിയ കുട്ടി നൽകിയ കോള കുടിച്ചെന്നാണ് ആശുപത്രി കിടക്കയിൽവെച്ച് അശ്വിൻ, കളിയിക്കാവിള പോലീസിന് നൽകിയ മൊഴി. ഇതിനു ശേഷം വയറുവേദനയ്ക്ക് സമീപത്തെ ആശുപത്രിയിലും മാർത്താണ്ഡത്തെ ആശുപത്രിയിലും ചികിത്സിച്ചു. 27-നാണ് അശ്വിനെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലാക്കിയത്. അവിടെ നടന്ന പരിശോധനയിലാണ് വായയും അന്നനാളവും പൊള്ളലേറ്റതായി കണ്ടെത്തിയത്. ഇതിനിടെ വൃക്കകളുടെ പ്രവർത്തനവും തകരാറിലായി. ഡയാലിസിസ് നടത്തിവരുന്നതിനിടെയാണ് അശ്വിൻ തിങ്കളാഴ്ച വൈകീട്ടോടെ മരിച്ചത്