തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിഷയത്തിൽ ലത്തീൻ അതിരൂപതയുടെ സമരം 100 ദിവസം തികയുന്ന 27നു കടലിലും കരയിലും ഒരേ സമയം മത്സ്യത്തൊഴിലാളികളെ അണിനിരത്തി പ്രക്ഷോഭം നടത്താൻ സമര സമിതി തീരുമാനിച്ചു. സമരം അതിശക്തമാക്കാനും തുറമുഖത്തിന്റെ നിർമാണ പ്രവർത്തനം നിശ്ചലമാക്കുന്ന രീതിയിൽ പ്രക്ഷോഭം നടത്താനുമാണ് യോഗത്തിൽ തീരുമാനമെടുത്തത്.വിഴിഞ്ഞം, മുതലപ്പൊഴി എന്നിവിടങ്ങളിലാകും കടലിലും കരയിലും സമരം നടത്തുക. തുറമുഖ കവാടത്തിനു മുന്നിൽ നടത്തുന്ന സമരത്തിനു പുറമേയാണ് ഇത്. എല്ലാ ഇടവകകളിലും സമരസമിതിയുടെ ഐക്യദാർഢ്യ സമിതി രൂപീകരിച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനകം ഇവർ യോഗം ചേർന്ന് തുടർ സമരപരിപാടികൾ തീരുമാനിക്കും.
