തിരുവനന്തപുരം: കത്ത് വിവാദത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷകക്ഷികൾ നടത്തുന്ന സമരങ്ങൾ തിരുവനന്തപുരം കോര്‍പ്പറേഷൻ്റെ നടത്തിപ്പിനെ ബാധിച്ചതായി മേയര്‍ ആര്യ രാജേന്ദ്രൻ. സമരത്തിൻ്റെ പേരിൽ പ്രതിപക്ഷം സാധാരണക്കാരായ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. ഭയപ്പെടുത്തുന്ന അന്തരീക്ഷം നഗരസഭയിൽ ഉണ്ടാക്കിയെടുക്കാനാണ് അവരുടെ ശ്രമം. മേയറായി ചുമതലയേറ്റെടുത്തത് മുതൽ എൻ്റെ രാജി അവര്‍ ആവശ്യപ്പെടുന്നുണ്ട്. അത് അവരുടെ മാത്രം ആവശ്യമാണെന്നും മേയര്‍ ആര്യ പറഞ്ഞു.
മേയറുടെ വാക്കുകൾ –
കൗണ്‍സിൽ വിളിച്ചു ചേർക്കാൻ അധികാരമുള്ളയാളാണ് മേയർ. സ്വാഭാവികമായും അധ്യക്ഷത വഹിക്കേണ്ടതും മേയറാണ്. കത്ത് സംബന്ധിച്ച പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഹൈക്കോടതിയുടെയും ഓംബുഡ്‌സ്മാന്റെയും മുന്നിൽ ഉള്ള വിഷയം ആണ് അത്. പക്ഷേ കാര്യങ്ങൾ ജനം അറിയണം എന്ന് തന്നെയാണ് ഭരണസമിതിയുടെ നിലപാട്. ചർച്ചയ്ക്ക് ഭരണ സമിതി തയാറായിരുന്നു. ചർച്ച നടക്കാതിരിക്കാൻ ബോധപൂർവം ശ്രമം നടന്നു.പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചാണ് ഇന്ന് കൗണ്‍സിൽ യോഗം വിളിച്ചുചേർത്തത്. എന്നാൽ ഇവിടെ നടന്നത് നാടകമാണ്.
സമരത്തിൻ്റെ പേരിൽ പ്രതിപക്ഷം ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. നഗരസഭയിൽ എത്തുന്ന ജനങ്ങളെ പൂട്ടിയിടുകയാണ്. ഏത് അന്വേഷണത്തെയും നേരിടാൻ ഭരണസമിതി തയ്യാറാണ്. ഭയപ്പെടുത്തുന്ന അന്തരീക്ഷം നഗരസഭയിൽ ഉണ്ടാക്കി എടുക്കാനാണ് ശ്രമം. ഈ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. കേസ് നല്ല രീതിയിൽ പുരോഗമിക്കുകയാണ്. പ്രതിപക്ഷം നടത്തി വരുന്ന സമരം നഗരസഭയുടെ വരുമാനത്തെ തന്നെ ബാധിക്കുന്ന നിലയാണ്. കത്ത് വിവാദത്തിൽ പാർട്ടിക്ക് ഉള്ളിൽ ഗൂഢാലോചന നടക്കുന്നതായി അറിയില്ല. എൻ്റെ രാജി എന്നത് പ്രതിപക്ഷത്തിൻ്റെ ആവശ്യം മാത്രമാണ്. ചുമതലയേറ്റെടുത്തത് മുതൽ എൻ്റെ രാജി അവര്‍ ആവശ്യപ്പെടുന്നുണ്ട്.