തിരുവനന്തപുരം:കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 27ാമത് ഐ.എഫ്.എഫ്.കെയില്‍ തല്‍സമയ സംഗീതത്തിന്റെ അകമ്പടിയോടെ അഞ്ച് നിശ്ശബ്ദ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സൗത്ബാങ്ക് തിയേറ്ററിലെ പിയാനിസ്റ്റ് ആയ ജോണി ബെസ്റ്റ് ആണ് നിശ്ശബ്ദചിത്രങ്ങളുടെ പ്രദര്‍ശനത്തിനിടെ തല്‍സമയം പശ്ചാത്തല സംഗീതം പകരുന്നത്. നിശ്ശബ്ദ ചിത്രങ്ങള്‍ക്ക് ഈണം നല്‍കുന്നതില്‍ സവിശേഷ സിദ്ധിയുള്ള അപൂര്‍വം പിയാനിസ്റ്റുകളിലൊരാളാണ് ജോണി ബെസ്റ്റ്.
എഫ്. ഡബ്ള്യൂ. മുര്‍ണോവിന്റെ നിശ്ശബ്ദ ഹൊറര്‍ ചിത്രമായ ‘നൊസ്ഫെരാതു’, എറിക് വോണ്‍ സ്ട്രോഹെയിമിന്റെ ‘ഫൂളിഷ് വൈവ്സ്’, കര്‍ട്ടിസ് ബേണ്‍ഹാര്‍ഡിറ്റിന്റെ ‘ദ വുമണ്‍ മെന്‍ യേണ്‍ ഫോര്‍’, സ്വീഡിഷ് ചലച്ചിത്രകാരനായ വിക്ടര്‍ സ്ജോസ്ട്രോമിന്റെ ‘ദ ഫാന്‍റം കാര്യേജ്’, ഡാനിഷ് ചലച്ചിത്രകാരനായ ഡാനിഷ് തിയോഡര്‍ ഡ്രെയറിന്റെ ‘ദ പാര്‍സണ്‍സ് വിഡോ’ എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ബ്രാംസ്റ്റോക്കറിന്റെ ഡ്രാക്കുള എന്ന വിഖ്യാത നോവലിന്റെ ആദ്യ ചലച്ചിത്രാവിഷ്കാരമായ ‘നൊസ്ഫെരാതു’ എന്ന ജര്‍മ്മന്‍ എക്സ്പ്രഷനിസ്റ്റ് സിനിമ, നോവലിന്റെ സവിശേഷമായ അനുവര്‍ത്തനമാണ്.
ആളുകളെ കബളിപ്പിച്ചു പണമുണ്ടാക്കുന്ന ഒരു കലാകാരന്‍ ഒരു പ്രഭുവായി നടിച്ചുകൊണ്ട് നിഷ്കളങ്കരായ സ്ത്രീകളെ വശീകരിക്കുകയും ധനാപഹരണം നടത്തുകയും ചെയ്യുന്നതാണ് ഹോളിവുഡിലെ ആദ്യ മില്യന്‍ ഡോളര്‍ സിനിമയായ ‘ഫൂളിഷ് വൈവ്സി’ ന്റെ പ്രമേയം. ചിത്രത്തിന്റെ നൂറാം വാര്‍ഷികത്തിലാണ് ഈ സിനിമ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. തങ്ങളുടെ ജീവിതസാഹചര്യങ്ങളില്‍ അതൃപ്തരായി വേര്‍പിരിയാനും ഒന്നിക്കാനും തീരുമാനിക്കുന്ന ഹെന്‍റി, സ്റ്റാഷ എന്നിവരുടെ കഥയാണ് ‘ദ വുമണ്‍ മെന്‍ യേണ്‍ ഫോര്‍’.
നിരുപാധിക സ്നേഹം, ദാരിദ്ര്യത്തിന്റെ ഭീകരത, മരണം നിത്യസാന്നിധ്യമായ സമൂഹത്തിന്റെ പുറമ്പോക്കിലുള്ളവരുടെ ജീവിതപരീക്ഷണങ്ങള്‍ എന്നീ വിഷയങ്ങളാണ് ‘ദ ഫാന്‍റം കാര്യേജ’് അവതരിപ്പിക്കുന്നത്. എഫ്.എല്‍.എം എന്ന ഫിലിം ജേണലിലെ നിരൂപകര്‍ എക്കാലത്തെയും മികച്ച സ്വീഡിഷ് ചിത്രമായി ഈ സിനിമയെ വിലയിരുത്തിയിട്ടുണ്ട്. 1600 കളുടെ മധ്യത്തില്‍ ഒരു ഇടവക വികാരിയുടെ ഭാര്യയായ ഒരു സ്ത്രീയുടെ കഥയാണ് ‘ദ പാര്‍സണ്‍സ് വിഡോ’ എന്ന ഹൊറര്‍ കോമഡി ചിത്രം പറയുന്നത്.