തിരുവനന്തപുരം: ഞായറാഴ്ച രാത്രിയോടെ വിഴിഞ്ഞത്തുണ്ടായ സംഘർഷത്തിൽ 35 പോലീസുകാർക്കാണ് പരിക്കേറ്റത്. പോലീസ് വാഹനങ്ങളും സ്റ്റേഷന്റെ മുൻവശവും പ്രതിഷേധക്കാർ തകർത്തു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് സ്റ്റേഷനുമുന്നിൽനിന്ന് പ്രതിഷേധക്കാരെ പോലീസ് മാറ്റിയത്.ഈയടുത്ത കാലത്തൊന്നും കണ്ടിട്ടില്ലാത്ത സംഘർഷമാണ് പോലീസ് വിഴിഞ്ഞത്ത് നേരിട്ടത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് സ്റ്റേഷനുമുന്നിൽ നിന്ന് അക്രമാസക്തരായ ജനക്കൂട്ടത്തെ പോലീസിന് മാറ്റാൻ സാധിച്ചത്. ആൾക്കൂട്ടം അക്രമാസക്തമായ സമയത്ത് മതിയായ പോലീസുകാർ ഇവിടെ ഉണ്ടായിരുന്നില്ല. ജനക്കൂട്ടം പോലീസ് സ്‌റ്റേഷൻ വളഞ്ഞതോടെ കൂടുതൽ പോലീസ് സ്ഥലത്തേക്ക് എത്തിയെങ്കിലും ഇവരെ ആൾക്കൂട്ടം തടഞ്ഞു.
നാല് ജീപ്പ്, രണ്ട് വാനുകൾ, സ്റ്റേഷന് മുന്നിലുണ്ടായിരുന്ന 20 ബൈക്കുകൾ എന്നിവ അക്രമാസക്തരായ ആൾക്കൂട്ടം തകർത്തു. ഇതിന് പിന്നാലെ കല്ലേറും ഉണ്ടായി. കൂടുതൽ സംഘർഷമുണ്ടാകാതെ സംയമനത്തോടെ പ്രശ്നം കൈകാര്യം ചെയ്യാനായിരുന്നു പോലീസിന് ആദ്യം ലഭിച്ച നിർദ്ദേശം. എന്നാൽ പോലീസുകാർ അക്രമിക്കപ്പെട്ടതും ഇവരെ ആശുപത്രിയിലേക്ക് മാറ്റാൻ ആൾക്കൂട്ടം സമ്മതിക്കാതിരുന്നതും നടപടിയെടുക്കാൻ പോലീസിനെ നിർബന്ധിതമാക്കി. കണ്ണീര്‍ വാതകവും പിന്നാലെ ഗ്രനേഡും പ്രയോഗിച്ചതിന് ശേഷമാണ് ഇവരെ സ്‌റ്റേഷന് മുന്നിൽനിന്ന് പിന്തിരിപ്പിക്കാനായത്.