തിരുവനന്തപുരം: സിപിഎം പ്രവർത്തകനായിരുന്ന ആനാവൂർ നാരായണൻ നായർ വധക്കേസിലെ കുറ്റവാളിയായ ജീവനക്കാരനെ കെഎസ്ആർടിസി സർവീസിൽ നിന്ന് പിരിച്ചുവിട്ടു. തിരുവനന്തപുരം കെഎസ്ആർടിസി ഡിപ്പോയിലെ ഇൻസ്പെക്ടറായിരുന്ന കെഎഷ രാജേഷിനെയാണ് പിരിച്ചുവിട്ടത്. ഇയാൾ നാരായണൻ നായർ വധക്കേസിലെ ഒന്നാം പ്രതിയാണ്. കെഎസ്ആർടിസി എംപ്ലോയീസ് സംഘ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. 2013 നവംബർ അഞ്ചിന് രാത്രിയാണ് സിപിഎം പ്രവർത്തകനും തിരുവനന്തപുരം കോർപ്പറേഷൻ ജീവനക്കാരനുമായിരുന്ന നാരായണൻ നായരെ ആർഎസ്എസ് പ്രവർത്തകർ വീട്ടിൽ കയറി വെട്ടികൊലപ്പെടുത്തിയത്. നാരായണൻ നായരുടെ മകനും എസ്എഫ്ഐ വെള്ളറട ഏരിയാ സെക്രട്ടറിയുമായിരുന്ന ശിവപ്രസാദിനെ വധിക്കാനുള്ള ഉദേശത്തോടെയാണ് പ്രതികള്‍ വീട്ടില്‍ അതിക്രമിച്ചെത്തിയത്. അക്രമികളെ തടയാൻ ശ്രമിച്ചപ്പോഴാണ് നാരായണൻ നായരെ വെട്ടിക്കൊന്നത്.