വിഴിഞ്ഞം∙കോവളം–മുക്കോല ബൈപാസ് റോഡിൽ മുക്കോല പാലത്തിനു അടിയിലെ ഓടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ‘അസ്ഥി പഞ്ജരം’ ആശങ്ക പരത്തി. പരിശോധനയിൽ പ്ലാസ്റ്റിക് നിർമിത അസ്ഥിപഞ്ജര മാതൃകയാണെന്ന് തിരിച്ചറിഞ്ഞതായി വിഴിഞ്ഞം പൊലീസ് അറിയിച്ചു. ഇന്നലെ ഉച്ച കഴിഞ്ഞ് ഇതു വഴി കടന്നു പോയ യാത്രികരിലാരോ ആണ് വിവരം പൊലീസിൽ അറിയിച്ചത്. ശരിക്കുള്ള മനുഷ്യ അസ്ഥിപഞ്ജരമെന്നു തോന്നിക്കുന്ന വസ്തു ആദ്യം സംശയമുയർത്തി.പൊലീസിന്റെ ശാസ്ത്രീയ പരിശോധന സംഘത്തിന്റെ പരിശോധനയിലാണ് വസ്തു അസ്ഥിപഞ്ജര മാതൃകയാണെന്ന് വ്യക്തമായത്. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലും എത്തിച്ച് സംശയനിവാരണം നടത്തി. സിനിമാ ഷൂട്ടിങുമായി ബന്ധപ്പെട്ടോ, ഏതെങ്കിലും ശാസ്ത്രമേള പ്രദർശനത്തോടനുബന്ധിച്ചോ നിർമിച്ച് ഉപയോഗം കഴിഞ്ഞ ശേഷം ഉപേക്ഷിച്ചതാവാം എന്നാണ് പൊലീസ് അനുമാനം.