തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലബോറട്ടറി സംവിധാനം കൂടുതൽ സുതാര്യമാക്കുന്നതിനായി ഇന്റഗ്രേറ്റഡ് ലബോറട്ടറി സംവിധാനം ആരംഭിച്ചു. ഐ പി ബ്ലോക്കിൽ ഓക്സിജൻ പ്ലാന്റിനു സമീപത്തായാണ് പുതിയ സംവിധാനം പ്രവർത്തിക്കുന്നത്. മെഡിക്കൽ കോളേജിലെ എല്ലാ ലാബുകളിലേയ്ക്കുമുള്ള രക്തസാമ്പിളുകൾ ഇവിടെ സ്വീകരിക്കുമെന്നതാണ് ഇന്റഗ്രേറ്റഡ് ലബോറട്ടറി സംവിധാനത്തിന്റെ പ്രത്യേകത. അത്യാഹിത വിഭാഗത്തിലേത് ഏറ്റവും അടുത്തുള്ള നിലവിൽ ബ്ലഡ് ബാങ്ക് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ലാബിൽ തന്നെ തുടർന്നും സ്വീകരിക്കുന്നതാണ്. എമർജൻസി പരിശോധനകൾ ഒഴികെ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഒട്ടുമിക്ക ലാബുകളിലേയും രക്തസാമ്പിളുകൾ പുതിയ സംവിധാനം വഴി സ്വീകരിക്കും. വാർഡുകളിൽ കിടക്കുന്ന രോഗികളുടെ രക്തസാമ്പിളുകൾ ആശുപത്രി കെട്ടിടത്തിനു പുറത്തു പോകാതെ തന്നെ ലാബിലേയ്ക്ക് നൽകാൻ ഇതുമൂലം കഴിയും. എട്ടു മാസം മുമ്പ് ആരംഭിച്ച മെഡിക്കൽ കോളേജിലെ വിവിധ ലാബുകളിലെ പരിശോധനാ ഫലം ഒരിടത്തു നിന്നു ലഭിക്കുന്നതും 24 മണിക്കൂറും പ്രവർത്തിക്കുന്നതുമായ ഇന്റഗ്രേറ്റഡ് ലാബ് റിപ്പോർട്ട് കൗണ്ടർ വൻ വിജയമായതിന്റെ അടിസ്ഥാനത്തിലാണ് സാമ്പിൾ ശേഖരണത്തിനു കൂടി ഈ മാതൃക പിന്തുടരാൻ അധികൃതരെ പ്രേരിപ്പിച്ചത്. ബുധൻ രാവിലെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ തോമസ് മാത്യു ഇന്റഗ്രേറ്റഡ് ലബോറട്ടറി സംവിധാനം ഉദ്ഘാടനം ചെയ്തു. ജോയിന്റ് ഡി എം ഇ ഡോ അജയകുമാർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ കലാ കേശവൻ, ആശുപത്രി സൂപ്രണ്ട് ഡോ എ നിസാറുദീൻ, ടെക്നിക്കൽ അഡ്വൈസർ (എച്ച് ഡി എസ് ലാബ് ) ജി ബി രതീഷ്, പി ഡബ്ളിയു ഡി അസിസ്റ്റന്റ് എൻജിനിയർ ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.