തിരുവനന്തപുരം; തിരക്കേറിയ ജീവിത കാലഘട്ടത്തിൽ മനുഷ്യനൻമ ലക്ഷ്യമാക്കി നടത്തിയ 38 മത് അഖില ഭാരത ശ്രീമദ് ഭാഗവത സത്രത്തിന് ഭക്തി സാന്ദ്രമായ സമാപനം. കോട്ടയ്ക്കകം വൈകുണ്ഠത്ത് നടന്ന സമാപന സമ്മേളനത്തിൽ ഗുരുവായൂർ ക്ഷേത്ര തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ചതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. മനുഷ്യർക്ക് ഈശ്വരനിലേക്ക് വഴികാട്ടി തരുന്ന മഹത് ഗ്രന്ഥമാണ് ഭാഗവതം, ഭാരതത്തിലെ ഭക്തിയോഗത്തിലെ പ്രമുഖ കൃതിയായി ഭാഗവതത്തെ കണക്കാക്കപ്പെടുന്നത് അത് കൊണ്ടാണെന്നും മന്ത്രി പറഞ്ഞു. ഭാരതത്തിലെ വൈഷ്ണവ ഭക്തി മാർഗത്തിലെ പ്രമുഖ ഗ്രന്ഥമായ ഭാഗവതം ഈശ്വരനിലേക്ക് എത്തുവാനുള്ള വഴികാട്ടിയാണ്. ഭൗതിക ജീവിതത്തിലെ തിരക്കുകൾക്കിടയിലും ഈശ്വരനിലേക്ക് അടുക്കാൻ ശ്രമിക്കുകയാണ്. ഒരു കാലത്ത് യുവജനങ്ങൾ ഈശ്വരനിൽ നിന്നും മാറി നിന്നിരുന്നെങ്കിൽ അതിന് മാറ്റം ഉണ്ടാകാൻ ഇത്തരം ഗ്രന്ഥങ്ങൾ കാരണമാണ്. ഈശ്വരചിന്തയുടെ മുൻപിൽ മറ്റ് ചിന്തകൾ അപ്രസക്തമാണ്. മനുഷ്യനെ മനുഷ്യനായി കാണുമ്പോഴാണ് ഈശ്വരനിലേക്ക് എത്തുന്നത്. ലോകത്തിലെ സകല സുഖ സൗകര്യങ്ങൾ നേടിയിട്ടും സമാധാനമില്ലാത്ത അവസ്ഥയിൽ എല്ലാം ഈശ്വരാണെന്ന തിരിച്ചറിവാണ് എല്ലാവർക്കും ഇത്തരം സത്രത്തിലൂടെ ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ലുലുഗ്രൂപ്പ് ചെയർമാൻ യൂസഫലി മുഖ്യാതിഥിയായിരുന്നു. മാതൃദേവോ ഭവ:, പിതൃ ദേവോ ഭവ;, അതിഥി ദേവോ ഭവ;, എന്നാണ് എല്ലാമതങ്ങളും പഠിപ്പിച്ചിട്ടുള്ളത്. ഗാന്ധിഭവൽ ചെന്നപ്പോൾ ദുഖകരമായ കാര്യമാണ് കണ്ടത്. അമ്മമാരെ അവിടെ കൊണ്ട് വിട്ടിട്ട് മക്കൾ പോകുന്ന കാഴ്ച. മാതാപിതാക്കളെ പരിചരിക്കാതെ ഒന്നും ചെയ്തിട്ട് കാര്യമില്ലെന്ന് യൂസഫലി പറഞ്ഞു. ശാന്തിയും സമാധാനവുമാണ് എല്ലാവർക്കും വേണ്ടത്. എല്ലാവരും ,ചിന്തിക്കുന്നതും സ്നേഹിക്കുന്നതും ഒന്നാണ്. ലോകത്തെ എല്ലാവരുടേയും ദൈവം ഒന്നാണ്. മാർഗങ്ങൾ പലതായിരിക്കും. മാതാവിനെ സ്നേഹിക്കുവാനും സംരക്ഷിക്കുവാനുമാണ് എല്ലാ മതങ്ങളും പറയുന്നത്. നൻമ കൊണ്ട് മാത്രമേ എല്ലാവർക്കും വിജയിക്കാനാകുകയുള്ളൂ. സനാതന ധർമ്മത്തിന്റെ പേരിലാണ് ഭാരതം അറിയപ്പെടുന്നത്. അടുത്ത തലമുറയെക്കൂടെ സത്രത്തിൽ എത്തിക്കുവാനും അതിലൂടെ ഭാരത്തിന്റെ മഹിമ മനസിലാക്കുള്ള സൗകര്യം കൂടെ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.സത്ര നിർവ്വഹണ സമിതി ചെയർമാൻ ആർ. രാമചന്ദ്രൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വർക്കിംഗ് ചെയർമാൻ ജി. രാജ്മോഹൻ ആമുഖ പ്രഭാഷണം നടത്തി. തെന്നല ബാലകൃഷ്ണപിള്ള എക്സ് എംപിയും, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ചെയർമാൻ ജസ്റ്റിസ്റ്റ് സി.കെ റഹീമും ചേർന്ന് പുരസ്കാരങ്ങൾ വിതരണം ചെയ്തു. ശ്രീമദ് ഭാഗവത സത്ര സമിതി ഉപാദ്ധക്ഷ്യൻ എസ് നാരായണ സ്വാമി പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി.
അഖിലഭാരതഭാഗവതസത്രസമിതിയുടെ ഈ വർഷത്തെ യുവഭാഗവതപ്രതിഭാ പുരസ്കാരം മാളിക ശ്രീഹരിഗോവിന്ദിന് ചടങ്ങിൽ വെച്ചു സമ്മാനിച്ചു. 10001 രൂപയും കീർത്തിപത്രവും ആണ് പുരസ്കാരം. സത്രത്തിന് മുന്നോടിയായി പത്ഭനാഭസ്വാമി ക്ഷേത്രത്തിൽ വെച്ച് 40 ദിവസങ്ങളിൽ നടന്ന നാരായണീയ പാരായണത്തിൽ പങ്കെടുത്ത് മികച്ച പാരായണം നടത്തിയ ഗോപികാ സംഘം അമ്പലപ്പുഴ നാരായണീയ സമിതിക്ക് ഒന്നാം സമ്മാനമായി ആലപ്പുഴ സദനം വാർഡിൽ റിട്ട. ജില്ലാ വിദ്യാഭ്യാസ ഓഫീസറായിരുന്ന പരേതയായ ലീലാമണി അമ്മയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ 10,000 രൂപയുടെ അമര പ്രഭു പുരസ്കാരവും, മംഗള പത്രവും, പെരുന്തിട്ട ശിവക്ഷേത്ര നാരായണീയ സമിതി ഗുരുവായൂരിന് രണ്ടാം സമ്മാനമായ 5000 രൂപയും, പ്രശസ്തിപത്രവും, നന്ദനം നാരായണീയ സമിതി , തിരുവനന്തപുരത്തിന് മൂന്നാംസ്ഥാനമായ 3000 രൂപയും പ്രശസ്തി പത്രവും സമ്മാനിച്ചു. എസ്.എൻ രഘുചന്ദ്രൻ നായർ, കൗൺസിലർ ജാനകി അമ്മാൾ, ട്രഷറർ എസ് ശ്രീനി, മീഡിയ കമ്മിറ്റി ചെയർമാൻ ആർ. അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു. ഫിനാൻസ് കമ്മിറ്റി ചെയർമാൻ പി.എസ് ശ്രീകുമാർ സ്വാഗതവും, സത്ര സമിതി ജനറൽ സെക്രട്ടറി റ്റി.ജി പത്മനാഭൻ നായർ നന്ദിയും പറഞ്ഞു.