തിരുവനന്തപുരം :നഗരസഭ രണ്ട് വർഷത്തെ വികസന ക്ഷേമ പ്രവർത്തനങ്ങൾ പൂർത്തിയാക്കി മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ വെട്ടുകാട് വാർഡിലെ ഈന്തിവിളാകം പ്രദേശത്തെ ജനങ്ങളുടെ സ്വപ്ന പദ്ധതി കൂടി യാഥാർത്യമാവുകയാണ്.ഈ പ്രദേശത്തെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായുളള പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു.ഇത്തരം ജനോപകാര പദ്ധതികളുമായി നഗരസഭയക്ക് മുന്നോട്ട് പോകാനാകട്ടെ എന്നും സംസ്ഥാന സർക്കാർ ഒപ്പമുണ്ടെന്നും മന്ത്രി പറഞ്ഞു.
വാർഡിൽ ഉപതെരഞ്ഞെടുപ്പ് സമയം ജനങ്ങൾക്ക് നൽകിയ വാക്കാണിതെന്നും ഇങ്ങിനെ ജനങ്ങൾക്ക് നൽകുന്ന വാക്ക് പാലിച്ച് തന്നെ മുന്നോട്ട് പോകുമെന്നും ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു.നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപയും എം.എൽ.എ ഫണ്ടിൽ 50 ലക്ഷം രൂപയും വകയിരുത്തി ഓട നിർമ്മിച്ച് റോഡ് പുനർ നിർമ്മിക്കുന്നതാണ് പദ്ധതി. ഏകദേശം ഒരു കിലോമീറ്റർ ഉപ റോഡുകൾ ഉൾപ്പടെ പദ്ധതിയുടെ ഭാഗമായി നവീകരിക്കും.ചടങ്ങിൽ ഡപ്യൂട്ടി മേയർ പി കെ രാജു , സ്ഥിരം സമിതി അദ്ധ്യക്ഷൻമാർ കൗൺസിലർമാർ, മറ്റ് രാഷ്ട്രീയ നേതാക്കൾ,ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.