തിരുവനന്തപുരം: പാറശ്ശാല ഷാരോൺ കൊലക്കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. ഒന്നാംപ്രതി ഗ്രീഷ്മ, രണ്ടാംപ്രതിയും ഗ്രീഷ്മയുടെ അമ്മയുമായ സിന്ധു, മൂന്നാംപ്രതി അമ്മാവൻ നിർമൽകുമാർ എന്നിവർക്കെതിരായ കുറ്റപത്രമാണ് ക്രൈംബ്രാഞ്ച് സംഘം നെയ്യാറ്റിൻകര കോടതിയിൽ സമർപ്പിച്ചത്. കേസിൽ ഗ്രീഷ്മ അറസ്റ്റിലായി 85-ാം ദിവസമാണ് കുറ്റപത്രം നൽകിയത്.ഒന്നാംപ്രതിയായ ഗ്രീഷ്മ, ലൈംഗികബന്ധത്തിനായി വീട്ടിലേക്ക് വിളിച്ചുവരുത്തിയശേഷമാണ് ഷാരോണിനെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഷാരോണുമായി പ്രണയത്തിലായിരുന്ന ഗ്രീഷ്മയ്ക്ക് ഉയർന്ന സാമ്പത്തികനിലയുള്ള സൈനികന്റെ വിവാഹാലോചന വന്നു. ഇതോടെ ഷാരോണുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഇതിനായി പല കള്ളങ്ങൾ പറഞ്ഞിട്ടും ഷാരോൺ ബന്ധത്തിൽനിന്ന് പിന്മാറിയില്ല. ഇതോടെയാണ് ഷാരോണിനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു.
ഷാരോണിനെ ജീവിതത്തിൽനിന്ന് ഒഴിവാക്കാനായി ഗ്രീഷ്മ ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ജ്യൂസ് ചലഞ്ച് പരാജയപ്പെട്ടതോടെയാണ് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. 142 സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.പാരസെറ്റമോൾ ഗുളികകൾ പൊടിച്ച് ജ്യൂസിൽ കലർത്തി നൽകിയാണ് ആദ്യം കൊലപാതകശ്രമം നടത്തിയത്. ജ്യൂസ് ചലഞ്ച് എന്ന പേരിൽ ഇത് നടപ്പിലാക്കിയെങ്കിലും ലക്ഷ്യം വിജയിച്ചില്ല. ജ്യൂസിന് കയ്പ്പാണെന്ന് പറഞ്ഞ് ഷാരോൺ തുപ്പിക്കളഞ്ഞതോടെയാണ് ജ്യൂസ് ചലഞ്ച് പരാജയപ്പെട്ടത്. ഇതിനുപിന്നാലെയാണ് കഷായത്തിൽ വിഷം കലർത്തിനൽകി കൊലപ്പെടുത്താൻ തീരുമാനിച്ചത്.
ഷാരോൺ വീട്ടിലേക്ക് വരുന്നതിന് മുൻപ് തന്നെ ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തിവെച്ചിരുന്നു. തുടർന്ന് ഒരുഗ്ലാസ് കഷായം ഷാരോണിനെകൊണ്ട് കുടിപ്പിച്ചു. കഷായം കുടിച്ച് വീടിന് പുറത്തേക്ക് പോയ ഷാരോൺ ഛർദിച്ച് അവശനായാണ് പുറത്തുകാത്തിരുന്ന സുഹൃത്തിന്റെ അടുത്തെത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു.ഗ്രീഷ്മയുടെ വീട്ടിൽനിന്ന് കഷായം കുടിച്ച് അവശനായ ഷാരോൺ ചികിത്സയിലിരിക്കെ ഒക്ടോബർ 25-നാണ് മരിച്ചത്. ഇതിനുപിന്നാലെയാണ് കുടുംബം ഗ്രീഷ്മയ്ക്കെതിരേ രംഗത്തെത്തിയത്. തുടർന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും ഗ്രീഷ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയും ചെയ്തതോടെയാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.