ചിറയിൻകീഴ്: ശാർക്കരയിൻ പതിനായിരക്കണക്കിന് ഭക്തജനങ്ങൾ ഇന്ന് പൊങ്കാല സമർപ്പിച്ചു. കൊവിഡിനെത്തുടർന്ന് മൂന്ന് വർഷങ്ങളുടെ ഇടവേളയ്ക്കുശേഷമാണ് ഭക്തജനങ്ങൾക്ക് ശാർക്കര പറമ്പിൽ ദേവിക്ക് പൊങ്കാല സമർപ്പിക്കാൻ അവസരം ലഭിച്ചത്.
ക്ഷേത്രമുറ്റത്ത് പ്രത്യേക പൂജകൾക്കുശേഷം ഒരുക്കുന്ന പണ്ടാര അടുപ്പിൽ മേൽശാന്തി തോട്ടയ്ക്കാട് കോയിക്കൽ മഠം പ്രകാശൻ നമ്പൂതിരി രാവിലെ 9.45ന് തീ പകർന്നതോടെയാണ് പൊങ്കാല ആരംഭിച്ചത്.
11.45നും 12.30നും മദ്ധ്യേ പൊങ്കാല നിവേദ്യം നടത്തി. വിശാലമായ പറമ്പിൽ അമ്പതിനായിരത്തിൽപ്പരം പൊങ്കാല അടുപ്പുകൾ ഇന്നലെത്തന്നെ ക്ഷേത്ര ഉപദേശക സമിതിയുടെ മേൽനോട്ടത്തിൽ ക്രമീകരിച്ചിരുന്നു.