പോത്തൻകോട് : പശുക്കളിലെ ചർമമുഴ വ്യാപകമായി കണ്ടെത്തിയ പ്രദേശത്ത് ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ നേതൃത്വത്തിൽ പരിശോധന നടത്തി. കാട്ടായിക്കോണം വാവറക്കോണം തീർഥത്തിൽ ക്ഷീരകർഷക മിനിയുടെ വീട്ടിലാണ് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ബീനാ ബീവി പരിശോധന നടത്തിയത്.
ഇരുപത് ലിറ്റർ പാലുണ്ടായിരുന്ന കറവപ്പശു യഥാസമയം ചികിത്സ ലഭിക്കാതെ ചത്തത് പരാതിക്ക് ഇടവരുത്തിയിരുന്നു. മിനിയുടെ വീട്ടിൽ കറവപ്പശുക്കളും കുട്ടികളും ഗർഭിണിയായ പശുക്കളും ഉൾപ്പെടെ ആകെ 13 പശുക്കളാണുള്ളത്.
ചർമമുഴ ബാധിച്ച മറ്റു പശുക്കളിൽ രണ്ടുദിവസത്തിനുള്ളിൽ വാക്‌സിനേഷൻ പൂർത്തിയാക്കാൻ നിർദേശം നൽകിയതായും രോഗം ബാധിച്ച പശുക്കളെ ചികിത്സിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും ഡോ. ബീനാ ബീവി പറഞ്ഞു.
ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ബീനാ ബീവി, ചീഫ് വെറ്ററിനറി ഓഫീസർ പി.വി.അനിത, ഡെപ്യൂട്ടി ഡയറക്ടർ പി.വി.അരുണോദയ എന്നിവർ സംഘത്തിലുണ്ടായിരുന്നു.