നെടുമങ്ങാട്: നെടുമങ്ങാട് കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ ഡീസൽ എത്തിച്ചതിൽ വൻക്രമക്കേട്. ഇന്ധനടാങ്കിൽ നിറച്ചതിൽ 1000 ലിറ്റർ ഡീസലാണ് കുറഞ്ഞത്. വെട്ടിപ്പ് കണ്ടുപിടിച്ചപ്പോൾ ഡീസൽ ഏജൻസി 1000 ലിറ്റർ ഇന്ധനവും ഡിപ്പോയിലെത്തിച്ചു.തട്ടിപ്പ് ആദ്യമല്ലെന്നും മുൻപും പലവട്ടം ഇത്തരത്തിൽ വെട്ടിപ്പ് നടത്തി ലക്ഷങ്ങൾ തട്ടിയെടുത്തിട്ടുണ്ടെന്നും ജീവനക്കാർ പറയുന്നു.
കെ.എസ്.ആർ.ടി.സി.യുടെ ഇന്ധനം ലഭിക്കാതെ വരുമ്പോൾ നെടുമങ്ങാട് ഡിപ്പോയുടെ സമീപത്തുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പമ്പിൽ നിന്നാണ് പതിവായി ഡീസൽ വാങ്ങിക്കുന്നത്. ശനിയാഴ്ച ഇത്തരത്തിൽ 15000 ലിറ്റർ ഡീസൽ കൊണ്ടുവന്നതായാണ് ബില്ലിൽ കാണിച്ചിരുന്നത്.
എന്നാൽ ഡീസൽ ടാങ്കിലെ അളവ് നോക്കാനുള്ള സാങ്കേതിക പരിശോധന നടത്തിയപ്പോൾ 14000 ലിറ്റർ മാത്രമാണ് നിറച്ചതെന്ന് കണ്ടെത്തി. 1000 ലിറ്റർ കുറവാണെന്ന വിവരം ജീവനക്കാർ ഡിപ്പോയിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. തുടർന്ന് വീണ്ടും നടത്തിയ പരിശോധനയിൽ ഡീസൽ കുറവാണെന്ന് സ്ഥിരീകരിച്ചു.