തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തെ ‘ഓൾ വെതർ എയർപോർട്ട്’ (ഏതു കാലാവസ്ഥയിലും വിമാനം ഇറക്കാവുന്ന വിമാനത്താവളം) എന്നാണ് പൊതുവേ പറയുന്നത്. മഴയും മഞ്ഞും ഉൾപ്പെടെയുള്ള കാലാവസ്ഥകളിലെല്ലാം സുരക്ഷിതമായി വിമാനം ലാൻഡ് ചെയ്യാൻ കഴിയുന്നതാണ് ഇതിനു കാരണം.
അനുകൂല കാലാവസ്ഥയാണ് തിരുവനന്തപുരത്തിന്റെ പ്രധാന പ്രത്യേകത. മഞ്ഞുമൂടിയ കാലാവസ്ഥയിലും പൈലറ്റിന് റൺവേ കാണാൻ കഴിയും. ഇക്കാരണത്താൽ മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന വിമാനങ്ങൾപോലും തിരുവനന്തപുരത്ത് താത്‌കാലികമായി ഇറക്കിയിട്ടുണ്ട്. തീപ്പിടിത്തം തടയാനുള്ള സംവിധാനങ്ങൾ പെട്ടെന്ന് ഒരുക്കാനും തിരുവനന്തപുരത്ത് സൗകര്യമുണ്ട്.
അടിയന്തര ഘട്ടങ്ങളിലെ രക്ഷാസ്ഥാനം എന്ന നിലയിൽ തിരുവനന്തപുരം വിമാനത്താവളത്തിന്റെ പ്രാധാന്യം വർധിക്കുകയാണ്. ഇന്നലെ കോഴിക്കോട് നിന്ന് സൗദിയിലെ ദമാമിലേക്കു പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് ലാൻഡ് ചെയ്യാൻ തിരുവനന്തപുരം തിരഞ്ഞെടുത്തതും തിരുവനന്തപുരം ഏറ്റവും സുരക്ഷിതമായ വിമാനത്താവളങ്ങളിൽ ഒന്നാണെന്ന കാരണം കൊണ്ടാണ്.
അറബിക്കടലിന്റെ തീരത്ത് റൺവേ സ്ഥിതി ചെയ്യുന്നതിനാൽ ഇടയിൽ മറ്റു വലിയ തടസ്സങ്ങളൊന്നുമില്ലാതെ പൈലറ്റിന് വളരെ വ്യക്തമായ ദൂരക്കാഴ്ച ലഭിക്കും.