തിരുവനന്തപുരം : ഈഞ്ചയ്ക്കൽ ജംഗ്ഷനിലും സമീപ പ്രദേശങ്ങളിലും വാഹനാപകടങ്ങൾ സംഭവിക്കാതിരിക്കാനായി ട്രാഫിക് സിഗ്നൽ സംവിധാനം ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ആവശ്യാനുസരണം പോലീസുകാരെ നിയോഗിക്കണമെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് സിറ്റി ട്രാഫിക് സൗത്ത് അസിസ്റ്റന്റ് കമ്മീഷണർക്ക് ഉത്തരവ് നൽകി.
രൂക്ഷമായ ഗതാഗതതടസമാണ് ദേശീയ പാതയുടെ ഭാഗമായ ഈഞ്ചയ്ക്കൽ ജംഗ്ഷനിൽ അനുഭവപ്പെടുന്നത്. നഗരത്തിലെ തിരക്കേറിയ നാലുറോഡുകൾ കൂടിചേരുന്ന സ്ഥലമായതിനാൽ അപകടങ്ങൾ സംഭവിക്കാൻ സാധ്യതയുള്ള സ്ഥലമാണെന്ന് ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ട് പറയുന്നു.
പോലീസുകാരെ ട്രാഫിക് നിയന്ത്രണത്തിനായി നിയോഗിച്ചിട്ടുണ്ട്. ട്രാഫിക് സിഗ്നൽ സംവിധാനം കാര്യക്ഷമമാണെന്നും അനധികൃത വാഹന പാർക്കിംഗ് നിയന്ത്രിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ട്രാഫിക് സിഗ്നൽ സംവിധാനം കാര്യക്ഷമമല്ലെന്ന് പരാതിക്കാരനായ മനുഷ്യാവകാശ പ്രവർത്തകൻ രാഗം റഹീം കമ്മീഷനെ അറിയിച്ചു.