കിളിമാനൂർ: നഗരൂർ പഞ്ചായത്ത് ഓഫീസിലെ തീപിടിത്തത്തിൽ 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഡി. സ്‌മിത പറഞ്ഞു. ഇരുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പഞ്ചായത്തിന്റെ താഴെ നിലയിലുള്ള ഓഫീസിലെ എട്ട് ക്യാബിനിൽ എ ത്രീ സെക്ഷനാണ് പൂർണമായും കത്തി നശിച്ചത്.
കമ്പ്യൂട്ടർ,പ്രിന്റർ,ഫോട്ടോസ്റ്റാറ്റ് മെഷീൻ,ഫർണിച്ചറുകൾ,ഫാൻ,ഫയൽ,രേഖകൾ തുടങ്ങിയവ നശിച്ചു. സെർവറിൽ നിന്ന് ഫയലുകൾ വീണ്ടെടുക്കാമെന്ന് കരുതുന്നതായി പ്രസിഡന്റ് വ്യക്തമാക്കി. വ്യാഴാഴ്ച രാത്രി 10ഓടെയായിരുന്നു സംഭവം.
സമീപത്തെ വീട്ടിലുള്ളവരാണ് പഞ്ചായത്ത് ഓഫീസിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. തുടർന്ന് നാട്ടുകാർ ഗേറ്റ് ചാടിക്കടന്ന് പഞ്ചായത്ത് ഓഫീസിന് പിറകിലെ ജനലിന്റെ ചില്ല് തകർത്ത് ടോയ്ലെറ്റിൽ നിന്ന് വെള്ളമൊഴിച്ച് തീ അണയ്ക്കാൻ ശ്രമിച്ചു. തുടർന്ന് ആറ്റിങ്ങലിൽ നിന്നും കല്ലമ്പലത്തിൽ നിന്നും ഫയർഫോഴ്സ് സംഘമെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.