നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിലെ സ്ഥാപനത്തിൽ സെയിൽസ് ഗേളിനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ചു. ശമ്പളവും അവധിയും ആവശ്യപ്പെട്ടതാണ് മർദനത്തിന് കാരണമായതെന്നാണ് പരാതി. സ്ഥാപന നടത്തിപ്പുകാർ യുവതിയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
നെയ്യാറ്റിൻകര ഇരുമ്പിൽ പ്രവർത്തിക്കുന്ന വീട്ടുപകരണങ്ങൾ വിൽക്കുന്ന സ്ഥാപനത്തിലാണ് വയനാട് സ്വദേശിനിയായ യുവതി മർദനത്തിനിരയായത്. സ്ഥാപനത്തിന്റെ വീട്ടുപകരണങ്ങൾ വീടുകൾ കയറിയിറങ്ങി വിൽപ്പന നടത്തുന്നതാണ് യുവതിയുടെ ജോലി. കഴിഞ്ഞദിവസം അത്യാവശ്യമായി സ്വന്തംവീട്ടിൽ പോകാൻ യുവതി അവധി ചോദിച്ചിരുന്നു. ശമ്പളവും ആവശ്യപ്പെട്ടു.
ഇതാണ് സ്ഥാപന നടത്തിപ്പുകാരെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. അവധിയും ശമ്പളവും നൽകാതിരുന്നതോടെ ജോലി വിടുകയാണെന്ന് യുവതി പറഞ്ഞു. തുടർന്ന് ഇക്കാര്യം സംസാരിക്കാമെന്ന് പറഞ്ഞ് യുവതിയെ ഒരു മുറിയിലേക്ക് കൊണ്ടുപോവുകയും ഇവിടെവെച്ച് ക്രൂരമായി മർദിച്ചെന്നുമാണ് പരാതി.
സ്ഥാപനനടത്തിപ്പുകാരനായ യുവാവ് യുവതിയെ അസഭ്യംപറയുന്നതും മുഖത്തടിക്കുന്നതും പുറത്തുവന്നദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ നെയ്യാറ്റിൻകര പോലീസിലും യുവതി പരാതി നൽകിയിട്ടുണ്ട്. ശനിയാഴ്ച യുവതിയുടെ മൊഴി രേഖപ്പെടുത്തുമെന്നും ഇതിനുശേഷം തുടർനടപടികളുണ്ടാകുമെന്നുമാണ് പോലീസിന്റെ പ്രതികരണം