തിരുവനന്തപുരം:ആറ്റുകാൽ പൊങ്കാലയ്ക്കിടെ നഗരത്തിൽ ഗുണ്ടാ ആക്രമണം നടത്തിയ സംഭവത്തിൽ നാലുപേരെക്കൂടി വഞ്ചിയൂർ പോലീസ് പിടികൂടി.
പേട്ട വാർഡിൽ പേട്ട പാലത്തിന് സമീപം മൂന്നാംമലയക്കൽ ചീരോട്ട് വീട്ടിൽ മനുലാൽ (30),ശ്രീകണ്ഠേശ്വരം വാർഡിൽ പുന്നപുരം പാർക്കിന് സമീപം വാടകയ്ക്ക് താമസം കാരാവട രജേഷ് എന്ന് വിളിക്കുന്ന രജേഷ് (36), മെഡിക്കൽ കോളേജ് ജിജി ഹോസ്പിറ്റലിൽ സമീപം, പഴയ റോഡിൽ വാടകയ്ക്ക് താമസം ഷിജു (30),വഞ്ചിയൂർ പാൽക്കുളങ്ങര ലക്ഷ്മി വിളാകം ശിവകൃപ വീട്ടിൽ ശംഭു ദേവ് (30) എന്നിവരെയാണ് വഞ്ചിയൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് വഞ്ചിയൂർ ശ്രീകണ്ഠേശ്വരം എൻഎസ്എസ് കരയോഗം കെട്ടിടത്തിന് സമീപം വെച്ചാണ് ശ്രീകണ്ഠേശ്വരം സ്വദേശി സതീഷ് (49)നെ സംഘം ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. സാമ്പത്തിക ഇടപാടുകളിൽ വച്ചുള്ള തർക്കമാണ് അക്രമത്തിൽ കാലാശിച്ചത്. എട്ടോളം പേർ ഉൾപ്പെടുന്ന സംഘമാണ് വെട്ടുകത്തിയും, ഇരുമ്പ് പൈപ്പുകളും ഉപയോഗിച്ച് ആക്രമണം നടത്തിയത്.
സംഘത്തിലെ 3 പേരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു.ബാക്കിയുള്ള പ്രതികൾക്കായി പ്രത്യേകം സംഘത്തെ രൂപികരിച്ച് പോലീസ് നടത്തിയ ഊർജിതാന്വേഷണത്തിലാണ് ഇവർ പിടിയിലായത്. ശംഖുമുഖം പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ഡി.കെ. പൃഥ്വിരാജിന്റെ നിർദ്ദേശ പ്രകാരം വഞ്ചിയൂർ എസ്.എച്ച്.ഒ ദിപിൻ , എസ്.ഐമാരായ ഉമേഷ്, അനീഷ് കുമാർ സി.പി.ഒ.മാരായ നവീൻ, ശഷാദ്, വിമൽ മിത്ര എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.