തിരുവനന്തപുരം: കാനഡയിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ കബളിപ്പിച്ച പ്രതിയെ പോലീസ് പിടികൂടി. പഞ്ചാബ്, പരസ്റാം നഗർ, ധരംശാലയിൽ നിന്നും നാഷണൽ കോളനി,സ്ടീറ്റ് നമ്പർ 2-വിൽ താമസം ഗഗൻദീപ് സിംഗ് (39)നെയാണ് കഴക്കൂട്ടം പോലീസ് പഞ്ചാബിലെ ബതിൻഡയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
വിദേശങ്ങളിൽ ജോലി തരപ്പെടുത്തിത്തരാമെന്നറിയിച്ച്, സമൂഹ മാധ്യമങ്ങൾ വഴി വ്യാജ പരസ്യങ്ങൾ നൽകിയാണ് ഇയാളും സംഘവും ലക്ഷങ്ങൾ തട്ടിയെടുത്തിരുന്നത്. ഇത്തരത്തിൽ വഞ്ചിക്കപ്പെട്ട മേനംകുളം സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കഴക്കൂട്ടം പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.
വ്യാജ പരസ്യങ്ങൾ കണ്ട് ജോലിക്കായി ബന്ധപ്പെടുന്നവരെ, വ്യാജ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് അയച്ചുകൊടുത്ത് വിശ്വാസത്തിലെടുക്കും. തുടർന്ന് അറ്റസ്റ്റേഷൻ പേയ്മെന്റിനെന്നും, ജോബ് ഓഫർ ലെറ്ററിനെന്നുമുൾപ്പെടെ നിരവധി കാരണങ്ങൾ പറഞ്ഞു പണം ആവശ്യപെടും, തുടർന്നും കാനഡ എംബസിയുടെതെന്ന പേരിൽ വ്യാജമായി തയ്യാറാക്കിയ എമർജൻസി അപ്പോയ്മെന്റും, മറ്റു രേഖകളും അയച്ച് കൊടുത്താണ് ഇവർ ഇത്തരത്തിൽ, പല തവണകളായി 23 ലക്ഷം രൂപയോളം യുവതിയിൽ നിന്ന് തട്ടിയെടുത്തത്.
പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പഞ്ചാബിലെ ഒളിത്താവളത്തിൽ നിന്ന് പിടികൂടിയത് കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ, എസ്.ഐ തുളസിധരൻ നായർ, എസ്.സി.പി.ഒ മാരായ ബൈജു, സജാദ്, സി.പി.ഒമാരായ റെജി, അരുൺ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും ഉണ്ടായിരുന്നത്. ഇത്തരത്തിൽ സംഘം കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്നത് സംബന്ധിച്ചു കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.