തിരുവനന്തപുരം: സ്ത്രീധനം വേണ്ടെന്നു വച്ച് വിവാഹമുറപ്പിച്ച വരൻ പിന്നീട് പെൺകുട്ടിയുടെ കുടുംബത്തിൽ നിന്ന് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത ശേഷം വിവാഹത്തിൽ നിന്നു പിന്മാറി. തുടർന്ന് പ്രതിശ്രുതവധു ജീവനൊടുക്കി.
വലിയമല സ്റ്റേഷൻപരിധിയിലെ കുര്യാത്തി ശ്രീകൃഷ്ണവിലാസത്തിൽ ശ്രീകുമാറിന്റെ മകൾ ആതിരാ ശ്രീകുമാറി(25)നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് പനയമുട്ടം സ്വാതിഭവനിൽ സോനുവിനെതിരേ ഡിജിപിക്കും ഡിവൈഎസ്പിക്കും ബന്ധുക്കൾ പരാതി നൽകി.
2022 നവംബർ 13-ന് ആതിരയും സോനുവും തമ്മിലുള്ള വിവാഹനിശ്ചയം നടന്നിരുന്നു. വട്ടിയൂർക്കാവിൽ പ്രവർത്തിക്കുന്ന കൺസ്ട്രക്‌ഷൻ കമ്പനിയിൽ ജോലിയുണ്ടെന്നാണ് സോനു പറഞ്ഞിരുന്നത്.
സ്ത്രീധനം ചോദിച്ചിരുന്നില്ലെങ്കിലും പിന്നീട് ആതിരയുടെയും ബന്ധുക്കളുടെയും കൈയിൽനിന്ന് സോനു വിവിധ ആവശ്യങ്ങൾ പറഞ്ഞ് ലക്ഷക്കണക്കിനു രൂപ വാങ്ങിയിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു.