തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് തലസ്ഥാനത്ത് എത്താനിരിക്കെ നഗരത്തിൽ പഴുതടച്ച സുരക്ഷ. ഇന്ന് വൈകിട്ട് 7നാണ് രാഷ്ട്രപതി തലസ്ഥാനത്തെത്തുക.
രാജ്ഭവനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇത്തവണ ഹോട്ടൽ ഗ്രാന്റ് ഹയാത്തിലാണ് രാഷ്ട്രപതി തങ്ങുക.
എസ്.എസ്.എൽ.സി ഉൾപ്പെടെ പരീക്ഷകൾ നടക്കുന്ന സാഹചര്യം പരിഗണിച്ച് കുട്ടികൾക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തിലാണ് സുരക്ഷാ ക്രമീകരണങ്ങളെന്ന് പൊലീസ് അറിയിച്ചു.
വിമാനത്താവളത്തിൽ രാഷ്ട്രപതിയെത്തുന്നതിന് ഏതാനും മണിക്കൂർ മുമ്പ് ശംഖുംമുഖം-പാളയം-കവടിയാർ റോഡിൽ ഗതാഗത നിയന്ത്രണം നിലവിൽ വരും. അത്യാവശ്യ വാഹനങ്ങളൊഴികെ ഒരു വാഹനവും രാഷ്ട്രപതിയുടെ വാഹനവ്യൂഹം കടന്നുവരുന്നസമയത്ത് റോഡിൽ അനുവദിക്കില്ല.
നാളെ രാവിലെ 10.30നാണ് വള്ളിക്കാവിലെ പരിപാടി. അതിനുശേഷം 11.30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി 12നാണ് കുടുംബശ്രീയുടെ പരിപാടിയിൽ പങ്കെടുക്കുക.
ഉച്ചയ്‌ക്ക് 1ന് പരിപാടി അവസാനിക്കുന്നതിന് പിന്നാലെ വഴുതക്കാട് ഹോട്ടൽ ഗ്രാന്റ് ഹയാത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സദ്യനൽകും. മുഖ്യമന്ത്രിയെയും മന്ത്രിമാരുമുൾപ്പെടെയുള്ളവരെ യും സദ്യയ്ക്കായി ക്ഷണിച്ചുണ്ട്.രാഷ്ട്രപതിയുടെ താമസവുമായി ബന്ധപ്പെട്ട് ഹോട്ടലിലും പരിസരത്തും കനത്ത സുരക്ഷയാണ് ക്രമീകരിച്ചിരിക്കുന്നത്.
ഹോട്ടലും പരിസരവും ഡോഗ് സ്‌ക്വാഡിന്റെയും ബോംബ് സ്‌ക്വാഡിന്റെയും സഹായത്തോടെ പൊലീസ് പരിശോധിച്ചു. ഇന്ന് വൈകിട്ട് നാലുമുതൽ രാത്രി 8 വരെ എയർപോർട്ട് റോഡും ചാക്ക-പാളയം, പാളയം-കവടിയാർ റോഡും പൊലീസിന്റെ നിരീക്ഷണത്തിലായിരിക്കും.
റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതടക്കം ഗതാഗത തടസം സൃഷ്ടിക്കുന്ന യാതൊരുവിധ പ്രവൃത്തികളും അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. നിയന്ത്രണം വെള്ളിയാഴ്ച വൈകിട്ട് 6വരെ തുടരും.