തിരുവനന്തപുരം : അബുദാബിയിൽ നിന്നെത്തിയ തൃശ്ശൂർ സ്വദേശിയെ തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് തട്ടിക്കൊണ്ടുപോയ സംഭവത്തിലെ ഒന്നാം പ്രതിയെ വലിയതുറ പോലീസ് അറസ്റ്റുചെയ്തു.
തൃശ്ശൂർ പീച്ചി ഉദയപുരം കോളനി കരുമാടി സ്വദേശി രമേശാണ് അറസ്റ്റിലായത്. 2019-ൽ വലിയതുറ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ഇയാൾ. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ തൃശ്ശൂർ സ്വദേശി അജീഷിനെ(21) ആണ് പ്രതി രമേശും സംഘവും തട്ടിക്കൊണ്ടുപോയത്.
ഇയാളുടെ ബാഗും മറ്റ് സാധനങ്ങളും പിടിച്ചെടുത്തശേഷം കാറിൽ കയറ്റിക്കൊണ്ടുപോയി ഉപദ്രവിച്ചശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. അജീഷിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പീച്ചി പോലീസിന് നൽകിയ പരാതിയിൽ കേസെടുത്തിരുന്നു.
തട്ടിക്കൊണ്ടുപോകൽ തിരുവനന്തപുരം വിമാനത്താവളത്തിന് പുറത്ത് വച്ചായതിനാൽ കേസ് പീച്ചി പോലീസ് വലിയതുറ പോലീസിന് കൈമാറുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കണ്ണാറ എന്ന സ്ഥലത്ത് നിന്ന് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു