തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ പക്ഷിയിടി ഒഴിവാക്കാൻ നടപടിയില്ല.രാജ്യത്തെ 70 പ്രധാന വിമാനത്താവളങ്ങളിൽ ഏറ്റവുമധികം പക്ഷിയിടി നടക്കുന്നത് തിരുവനന്തപുരത്താണെന്ന് വ്യോമയാന മന്ത്രാലയം പറയുന്നു.
20,000 വിമാന നീക്കങ്ങൾ നടക്കുമ്പോൾ ഒറ്റ പക്ഷിയിടി മാത്രം അനുവദനീയമായ തിരുവനന്തപുരത്ത് എല്ലാ മാസവും അഞ്ചും ആറും തവണ വിമാനത്തിൽ പക്ഷിയിടിക്കുന്നുണ്ട്. വിമാനത്താവള പരിസരങ്ങളിലെ പക്ഷി ശല്യമൊഴിവാക്കാൻ നടപടികൾ കൈകൊള്ളുമെന്ന് മുഖ്യമന്ത്രി നേരത്തെ നിയമസഭയിൽ പറഞ്ഞിരുന്നു.
തുടർന്ന് വിഷയം ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി യോഗം വിളിച്ചിരുന്നു. വിമാനത്താവള പരിസരങ്ങളിലെ മാലിന്യം ദിനംപ്രതി നീക്കം ചെയ്യാനും അതിനായി വിമാനത്താവള നടത്തിപ്പ് അവകാശമുള്ളവരും നഗരസഭയും ഒന്നിച്ച് പ്രവർത്തിക്കാനും വിമാനത്താവള പരിസരത്ത് മാലിന്യം ഉണ്ടാകാതിരിക്കാനള്ള ശാശ്വതപരിഹാരപദ്ധതി തയ്യാറാക്കാനും തീരുമാനിച്ചെങ്കിലും തുടർപദ്ധതികൾ കടലാസിലൊതുങ്ങി.
രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് രണ്ടു ദിവസം വിമാനത്താവളത്തിന് ചുറ്റുമുള്ള അറവുശാലകൾക്കും ഇറച്ചിക്കടകൾക്കും നഗരസഭ നിരോധനം ഏർപ്പെടുത്തിയിരുന്നു, ഇത് വീഴ്ച മറയ്‌ക്കാനായിരുന്നു . ദിവസവും ലാൻഡിംഗിന് നടത്തുന്ന വിമാനങ്ങൾ പലപ്പോഴും പക്ഷിയിടിൽ നിന്നും രക്ഷപെടുന്നത് തലനാരിഴയ്‌ക്കാണ്.