അരുവിക്കര: ഇരട്ടകൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അരുവിക്കരയിൽ ഭാര്യയേയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തി ജീവനൊടുക്കാൻ ശ്രമിച്ച അലി അക്ബർ, കൃത്യമായ ആസൂത്രണത്തോടെയാണ് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
അലി അക്ബർ ബന്ധുക്കൾക്ക് ജാമ്യം നിന്ന് ലക്ഷങ്ങളുടെ കടക്കെണിയിലാവുകയായിരുന്നു. വീട് വിറ്റ് പണം നൽകണമെന്ന് അലി അക്ബർ ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാൽ, ഭാര്യയും ഭാര്യാമാതാവും അതിനു സമ്മതിച്ചില്ല. തുടർന്ന് വഴക്ക് പതിവായി. വീടിന്റെ മുകൾ നിലയിലാണ് അലി അക്ബർ താമസിച്ചു വന്നിരുന്നത്.
രാവിലെ നോമ്പ് ആരംഭിക്കുന്നതിനു മുന്‍പ് ആഹാരം പാകം ചെയ്യാൻ ഷാഹിറയും മുംതാസും അടുക്കളയിൽ നിൽക്കുമ്പോൾ അലി അക്ബർ ചുറ്റികകൊണ്ട് തലയ്ക്കടിച്ചശേഷം തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. അഴിക്കോട് വളവെട്ടി പുലിക്കുഴി ആർഷാസിൽ ഷാഹിറ (65), മകൾ നെടുമങ്ങാട് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക മുംതാസ് (47) എന്നിവരാണ് മരിച്ചത്.
ഇരുവരെയും ആക്രമിച്ച ശേഷം തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച മുംതാസിന്റെ ഭർത്താവ് അലി അക്ബർ (55) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. ഇയാളുടെ നില ഗുരുതരമാണ്.