തിരുവനന്തപുരം: വന്ദേഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് അടക്കമുള്ള പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത് എത്തും. രാവിലെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്ന് സ്വീകരിക്കും.
രാവിലെ 9.15 ന് ഐഎൻഎസ് ഗരുഡയിൽ നിന്ന് വ്യോമസേനയുടെ പ്രത്യകേ വിമാനത്തിലാണ് അദ്ദേഹം തിരുവനന്തപുരത്തേക്ക് യാത്ര പുറപ്പെടുക. പത്ത് മണിയോടെ പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തും.തുടർന്ന് 10.10 ന് വിമാനത്താവളത്തിൽ സ്വീകരണം നൽകും. റെയിൽവെ സ്റ്റേഷനിൽ 10.30 ന് വന്ദേ ഭാരത് ഫ്ലാഗ് ഓഫ് നടക്കും. 10. 50 വരെ റെയിൽവെ സ്റ്റേഷനിൽ പ്രധാനമന്ത്രി തങ്ങും.11 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ എത്തുന്ന നരേന്ദ്രമോദി വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടീലും നിർവഹിക്കും. കൊച്ചി വാട്ടർ മെട്രോ രാജ്യത്തിന് സമർപ്പിക്കുന്നതാണ് ഇതിൽ പ്രധാനം. ഡിജിറ്റൽ മെട്രോയുടെ ഉദ്ഘാടനവും ചടങ്ങിൽ നിർവ്വഹിക്കും. കേന്ദ്രസർക്കാർ കേരളത്തിൽ നടപ്പിലാക്കുന്ന 3200 കോടി രൂപയുടെ വികസന പദ്ധതികളുടെ സമർപ്പണവും ഉണ്ടാവും. വിവിധ റെയിൽവേ പദ്ധതികളുടെ ഉദ്ഘാടനവും ചടങ്ങിന്റെ ഭാഗമാകും. 12.40 ന് പ്രധാനമന്ത്രി തിരികെ ഗുജറാത്തിലേക്ക് മടങ്ങും.
ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവർ പങ്കെടുക്കും.