നിർദ്ദേശിച്ച സമയത്ത് സമർപ്പിക്കാൻ കഴിയാതെ താലൂക്ക്തല അദാലത്തിൽ നേരിട്ട് അപേക്ഷയുമായി എത്തിയവരുടെ പരാതികളിൽ ജില്ലാതല അദാലത്ത് നടത്തി പരിഹാരം ഉറപ്പാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് താലൂക്ക് തലത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്ന കരുതലും കൈത്താങ്ങും അദാലത്തിന്റെ നെയ്യാറ്റിൻകര താലൂക്കുതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ പ്രശ്നങ്ങൾ അവരുടെ പ്രദേശങ്ങളിൽ നേരിട്ട് എത്തി പരിഹരിക്കുക എന്നതാണ് താലൂക്ക്തല അദാലത്തിന്റെ പ്രാധാന്യം.
താലൂക്ക് തലത്തിൽ പരിഹരിക്കാൻ കഴിയാതെ പോകുന്ന പ്രശ്നങ്ങൾക്കായി ഉടൻ തന്നെ ജില്ലാതല അദാലത്ത് സംഘടിപ്പിച്ച് പരിഹാരം കാണുമെന്ന് മന്ത്രി പറഞ്ഞു. എം.എൽ.എ കെ.അൻസലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ തുടങ്ങിയവർ പങ്കെടുത്തു. മുടന്തൻ ന്യായങ്ങൾ പറഞ്ഞ് പാവപ്പെട്ടവരുടെ അവകാശങ്ങൾ നിഷേധിക്കുന്ന സമീപനം വെച്ചുപൊറുപ്പിക്കില്ലെന്നും, സർക്കാർ എന്നും ജനങ്ങൾക്കൊപ്പമാണെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരം താലൂക്കിൽ സംഘടിപ്പിച്ച ജില്ലയിലെ ആദ്യ അദാലത്ത് വൻ വിജയമായത് ജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും പൂർണമായ സഹകരണത്തോടെ ആണെന്നും അത് എല്ലാ അദാലത്തിലും ആവർത്തിക്കുക വഴി ജനങ്ങളുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാകണമെന്നും മന്ത്രി ജി.ആർ അനിൽ പറഞ്ഞു. നെയ്യാറ്റിൻകര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ എം.എൽ.എ സി.കെ ഹരീന്ദ്രൻ, നെയ്യാറ്റിൻകര മുനിസിപ്പൽ ചെയർമാൻ പി. കെ രാജ്മോഹൻ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, ജില്ല കളക്ടർ ജറോമിക് ജോർജ് തുടങ്ങിയവർ പങ്കെടുത്തു.