ശംഖുമുഖം: കണക്ഷൻ വിമാനം ലഭിക്കാത്തതിനാൽ തിരുവനന്തപുരത്ത് എത്തേണ്ട യാത്രക്കാർ ഒരു ദിവസം ശ്രീലങ്കയിൽ കുടുങ്ങി. യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്ന് ശ്രീലങ്കൻ എയർവേഴ്സ് അധികൃതർ വിഷയത്തിൽ ഇടപെടുകയും ഇന്ന് രാവിലെ കൊളബോയിൽ നിന്ന് യാത്രക്കാരെ ഡൽഹിയിലെത്തിച്ച് അവിടെ നിന്ന് രാവിലെ 11ന് വിസ്താര എയർവേഴ്സിൽ തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിൽ എത്തിക്കാമെന്ന ഉറപ്പ് നൽകുകയും ചെയ്തു. തൊട്ട് പിന്നാലെ യാത്രക്കാർക്ക് ബോർഡിംഗ് പാസും നൽകി. വ്യാഴാഴ്ച രാത്രി സൗദി അറേബ്യയിലെ ദമാമിൽ നിന്ന് ശ്രീലങ്കയിലെ കൊളംബോ വഴി കണക്ഷൻ വിമാനത്തിൽ ഇന്നലെ രാവിലെ തിരുവനന്തപുരത്ത് എത്തേണ്ട യാത്രക്കാരാണ് കൊളംബോയിൽ നിന്നുള്ള കണക്ഷൻ വിമാനം ലഭിക്കാത്തതിനെ തുടർന്ന് അവിടെ കുടുങ്ങിയത്.
ദമാമിൽ നിന്ന് കൃത്യസമയത്ത് യാത്രക്കാരുമായി ശ്രീലങ്കൻ എയർലൈൻസ് ടേക്ക് ഓഫ് ചെയ്തിരുന്നു. എന്നാൽ കനത്തമഴയെ തുടർന്ന് ഏറെ വൈകിയാണ് വിമാനം ലാൻഡ് ചെയ്തത്. ഇതിനിടെ കൊളംബോയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള ശ്രീലങ്കൻ എയർലൈൻസ് മറ്റ് യാത്രക്കാരുമായി ടേക്ക് ഓഫ് ചെയ്തിരുന്നു. ഇന്നലെ രാവിലെ 9.30ഓടെ ഇത് തിരുവനന്തപുരത്ത് ലാൻഡ് ചെയ്തു. ഈ വിമാനത്തിൽ വരുന്ന യാത്രക്കാരെ സ്വീകരിക്കാനായി ബന്ധുക്കളും സുഹൃത്തുക്കളും തിരുവനന്തപുരം വിമാനത്താവളത്തിൽ രാവിലെ 11വരെ കാത്തുനിന്നവർ എയർപോർട്ട് മാനേജരെ നേരിൽ കണ്ട് തിരക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.