തിരുവനന്തപുരം∙ യുവാവിനെ വശീകരിച്ച് ലോഡ്ജിൽ എത്തിച്ച് ശീതളപാനീയത്തിൽ ലഹരിമരുന്ന് കലർത്തി നൽകി സ്വർണാഭരണങ്ങളും പണവും തട്ടിയ കേസിലെ പ്രതികളെ പൊലീസ് പിടികൂടി. കുന്നുകുഴി ബാർട്ടൺ ഹിൽ കോളനിയിൽ സിന്ധു (34), വള്ളക്കടവ് പുതുവൽ പുത്തൻ വീട്ടിൽ മുഹമ്മദ് ഹാജ (29) എന്നിവരെയാണു മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഏപ്രിൽ 21ന് പുലർച്ചെ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കിഴക്കേക്കോട്ടയിൽ നിന്നു വെട്ടുകാട് സ്വദേശിയായ യുവാവിനെ സിന്ധു വശീകരിച്ച് ഓട്ടോറിക്ഷയിൽ കയറ്റി മെഡിക്കൽ കോളജിനു സമീപം ലോഡ്ജിൽ എത്തിച്ച ശേഷം ശീതളപാനീയത്തിൽ ലഹരിമരുന്നു കലർത്തി നൽകി ബോധം കെടുത്തി.ശേഷം 5 പവന്റെ മാലയും ഒന്നര പവന്റെ മോതിരവും തട്ടിയെടുത്ത് മുഹമ്മദ് ഹാജയുടെ സഹായത്തോടെ രക്ഷപ്പെട്ടതായി പോലീസ് വ്യക്തമാക്കി.
തമിഴ്നാട്ടിലെ ധനകാര്യസ്ഥാപനത്തിൽ സ്വർണം പണയം വച്ചു കിട്ടിയ പണവുമായി പ്രതികൾ ഗോവയിലേക്കാണ് പോയത്. ധനകാര്യ സ്ഥാപനത്തിൽ നിന്ന് ആഭരണങ്ങൾ കണ്ടെടുത്തു. പ്രതികൾ നേരത്തേയും സമാനമായ കുറ്റകൃത്യങ്ങളിൽ പെട്ട് ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. സിഐ പി.ഹരിലാൽ, എസ്ഐമാരായ സി.പി.പ്രശാന്ത്, പ്രിയ, ലഞ്ചു ലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.