തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ സ്ത്രീയുടെ മാല കവർന്നശേഷം രക്ഷപ്പെട്ട പ്രതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. കോയമ്പത്തൂർ പൊള്ളാച്ചി സ്വദേശി കലയെയാണ് (40) നാട്ടുകാർ പിടികൂടി പൊലീസിൽ ഏല്പിച്ചത്. ഇന്നലെ രാവിലെ 10.45നാണ് സംഭവം. കഴക്കൂട്ടം മേനംകുളം സ്വദേശി ജലജാമണിയുടെ (63) രണ്ടുപവന്റെ മാലയാണ് പൊട്ടിച്ചത്.
ജനറൽ ആശുപത്രി റിസപ്ഷനു സമീപത്തെ ലാബിന് മുന്നിൽ ജലജാമണി രക്തപരിശോധനയ്‌ക്ക് വരിയിൽ നിൽക്കുകയായിരുന്നു. ഈ സമയം കല പിറകെ നിന്നു. പണമടച്ച രസീത് ലാബ് ജീവനക്കാരിക്ക് കൈമാറുന്നതിനിടെ കല കുറേ പേപ്പറുകൾ ജലജാമണിയുടെ മുഖത്തേക്ക് ചേർത്തുവച്ച ശേഷം മാല പൊട്ടിച്ചെടുക്കുകയായിരുന്നു.
മുറിക്കാൻ പാകത്തിൽ പ്രത്യേക തരത്തിലുണ്ടാക്കിയ കത്തി ഉപയോഗിച്ച് മാല പൊട്ടിക്കുന്നത് ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. മാല കഴുത്തിൽ നിന്ന് അഴിഞ്ഞുപോയത് തിരിച്ചറിഞ്ഞ ജലജ നോക്കിയപ്പോൾ മാല ഒളിപ്പിച്ച് പ്രതി പിന്നിലോട്ട് രക്ഷപ്പെടാൻ ശ്രമിച്ചത് കണ്ടു.
ഉടൻതന്നെ ജലജാമണി മാല പൊട്ടിച്ചേ എന്ന് നിലവിളിക്കുകയായിരുന്നു. ഈ സമയം കല അവിടെ നിന്ന് ഇറങ്ങിയോടി.നിലവിളി കേട്ടെത്തിയ സുരക്ഷാ ഉദ്യോഗസ്ഥരും ചികിത്സയ്‌ക്കെത്തിയവരും ആശുപത്രി ഗേറ്റിന് സമീപത്തുവച്ച് ഇവരെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.