തിരുവനന്തപുരം:ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ ജില്ലാതല വിപണനോദ്ഘാടനം സബ് കളക്ടറും ജില്ലാ വികസന കമ്മീഷണറുമായ അശ്വതി ശ്രീനിവാസ് നിർവഹിച്ചു. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ലോട്ടറി ഏജന്റ് ബിനുകുമാർ സബ് കളക്ടറിൽ നിന്ന് തിരുവോണം ബമ്പർ ടിക്കറ്റുകൾ ഏറ്റുവാങ്ങി.
ഒന്നാം സമ്മാനം 25 കോടി രൂപയാണ്. 500 രൂപയാണ് ടിക്കറ്റ് വില. അഞ്ച് ലക്ഷത്തിലേറെ പേർക്ക് സമ്മാനം ലഭിക്കുന്ന തരത്തിലാണ് ഇത്തവണത്തെ സമ്മാനഘടന. രണ്ടാം സമ്മാനമായി ഒരു കോടി വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും ലഭിക്കും. നാലാം സമ്മാനം അഞ്ച് ലക്ഷം വീതം പത്ത് പരമ്പരകൾക്കും അഞ്ചാം സമ്മാനം രണ്ട് ലക്ഷം വീതം പത്ത് പരമ്പരകൾക്കുമാണ്.
5,000, 2,000, 1000, 500 രൂപയുടെ സമ്മാനങ്ങളും തിരുവോണം ബമ്പറിലുണ്ട്. സെപ്തംബർ 20 ഉച്ചയ്ക്ക് രണ്ടിനാണ് നറുക്കെടുപ്പ്. കേരള ഭാഗ്യക്കുറിയുടെ ഭാഗ്യചിഹ്നമായ പച്ചക്കുതിര അച്ചടിച്ചിറങ്ങിയ ആദ്യ ബമ്പർ ടിക്കറ്റ് എന്ന പ്രത്യേകതയും തിരുവോണം ബമ്പറിനുണ്ട്. കഴിഞ്ഞ വർഷം 66 ലക്ഷത്തിലധികം ടിക്കറ്റുകളാണ് സംസ്ഥാനത്താകെ വിറ്റത്.
ജില്ലാ ലോട്ടറി ഓഫീസർ സജിത വി.എസ്, അസിസ്റ്റന്റ് ജില്ലാ ലോട്ടറി ഓഫീസർ ഷമ്മി വി.എന്നിവരും ചടങ്ങിൽ പങ്കെടുത്തു.