തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് 20 വർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും.
മാറനല്ലൂർ കരിങ്കുളം പൊഴിയൂർ കോണം ചിറയിൽ വീട്ടിൽ മഹേഷിനെയാണ്(30) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേഷ് കുമാർ ശിക്ഷിച്ചത്.
ബലാത്സംഗ കുറ്റത്തിന് 10 വർഷം കഠിന തടവും പോക്സോ നിയമപ്രകാരം പത്തുവർഷ കഠിനതടവിനും പ്രതി അനുഭവിക്കണം. ഇതിനു പുറമേ 50,000 രൂപ പിഴ ഒടുക്കണമെന്നും ഈ തുക അതിജീവിതയ്ക്ക് നൽകണം എന്നും കോടതി ഉത്തരവിട്ടു. പിഴ തുക നൽകിയില്ലെങ്കിൽ പ്രതി 10 മാസം അധിക കഠിന തടവ് അനുഭവിക്കണമെന്ന് എന്ന് വിധിയിൽ പറയുന്നു.
2015 ഡിസംബർ 24 ലാണ് കേസിനാസ്പദമായ സംഭവം. അതിജീവിതയെ പ്രതി ബലാത്സംഗം ചെയ്യുകയും തുടർന്ന് സ്കൂളിലെ ടീച്ചർ വഴി അതിജീവിത ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയും ആയിരുന്നു. തുടർന്ന് പൂജപ്പുര പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് മാറനല്ലൂർ പോലീസിന് കൈമാറുകയായിരുന്നു.