വെഞ്ഞാറമൂട്: ഭർത്താവിന്റെ ആദ്യ ഭാര്യയെ മർദിച്ചതിന് 1999ൽ വെൺമണി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി 24 വർഷത്തിന് ശേഷം പിടിയിലായി.
ചെറിയനാട് കടയ്ക്കാട് കവലക്കൽ വടക്കേതിൽ സലീനയെയാണ് വെൺമണി പൊലീസ് വെഞ്ഞാറമൂട് നിന്ന് അറസ്റ്റുചെയ്തത്.
ഭർത്താവ് സലിംമിന്റെ ആദ്യഭാര്യയെ മർദിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി കോടതിയിൽ ഹാജരാകാതെ തിരുവനന്തപുരം വെഞ്ഞാറമൂട് ഭാഗത്ത് ഭർത്താവുമൊത്ത് ഒളിവിൽ കഴിഞ്ഞു. പിന്നീട് ഭർത്താവിനെ ഉപേക്ഷിച്ച സലീന ഗസറ്റിൽ വിജ്ഞാപനം ചെയ്തു പേരുമാറ്റി രാധികാ കൃഷ്ണൻ എന്നാക്കി.
തിരുവനന്തപുരം, ശ്രീകാര്യം, പോത്തൻകോട്, ബാംഗ്ലൂർ എന്നിവിടങ്ങളിൽ ഒളിവിൽ താമസിച്ചുവരികയായിരുന്നു. 2008 ൽ സലീനയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ദീർഘനാളത്തെ പരിശ്രമത്തിനൊടുവിലാണ് പ്രതിയുടെ ഒളിസങ്കേതത്തെ കുറിച്ച് വെൺമണി പൊലീസിനു വിവരം ലഭിച്ചത്.
ചെങ്ങന്നൂർ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് രൂപീകരിച്ച സ്പെഷ്യൽ സ്ക്വാഡ് ആണ് ബാംഗ്ലൂരിൽ നിന്ന് കൊല്ലക്കടവിലെ വീട്ടിലെത്തിയ സലീനയെ ബുധനാഴ്ച അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു