തിരുവനന്തപുരം:ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിന്റെ അവസാന ദിവസവും ചൈനയുടെ ആധിപത്യം.
പുരുഷ വനിതാ വിഭാഗം ക്രോസ് കൺട്രി എലിമിനേറ്റർ മത്സരങ്ങളിലെ സ്വർണവും വെള്ളിയും ചൈനീസ് താരങ്ങൾ സ്വന്തമാക്കി. 450 മീറ്റർ ദൈർഘ്യത്തിൽ കുത്തനെ കയറ്റിറക്കങ്ങളുള്ള ട്രാക്കിൽ രണ്ടു ലാപ് പൂർത്തിയാക്കേണ്ടതാണ് ക്രോസ് കൺട്രി എലിമിനേറ്റർ മത്സരങ്ങൾ.
പുരുഷന്മാരിൽ ചൈനയുടെ ലിയൂ ക്സിയൻജിങ് (Lyu Xianjing) സ്വർണവും യുൻ ജെൻവെയ് (Yuan Jinvei) വെള്ളിയും നേടി. സിങ്കപ്പൂർ റൈഡർ റിയാദ് ഹക്കിം ബിൻ ലുക്മാൻ വെങ്കലം നേടി.
പുരുഷന്മാരുടെ ക്രോസ് കൺട്രി ഒളിമ്പിക് മത്സരത്തിലും ലിയൂ ക്സിയൻജിങ് സ്വർണവും യുൻ ജെൻവെയ് വെള്ളിയും നേടിയിരുന്നു. ഈ വിജയത്തോടെ ലിയൂ ക്സിയൻജിങ് ഒളിമ്പിക്സ് യോഗ്യതയും സ്വന്തമാക്കിയിരുന്നു.
വനിതകളുടെ ക്രോസ് കൺട്രി എലിമിനേറ്ററിൽ ചൈനയുടെ വൂ സിഫാൻവൂ സിഫാൻ (Wu Zhifan) സ്വർണവും യാങ് മക്വോ (Yang Maocuo) വെള്ളിയും നേടി. ചൈനീസ് തായ്പേയുടെ സായ് യായും (Tsai Yayu) വെങ്കലം നേടി.
ചാമ്പ്യൻഷിപ്പിലെ ക്രോസ് കൺട്രി വിഭാഗത്തിൽ ക്രോസ് കൺട്രി റിലെ, ക്രോസ് കൺട്രി ഒളിമ്പിക്, ക്രോസ് കൺട്രി എലിമിനേറ്റർ മത്സരങ്ങളിലെ ഭൂരിഭാഗം മെഡലുകളും, പുരുഷ വനിതാ വിഭാഗങ്ങളിലെ ഒളിമ്പിക്സ് യോഗ്യതയും ചൈന സ്വന്തമാക്കി.
നാലു ദിവസമായി പൊന്മുടിയിൽ നടന്നു വരുന്ന ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ് ഇന്നലത്തെ മത്സരങ്ങളോടെ സമാപിച്ചു. മത്സരത്തിനായി തയാറാക്കിയ ട്രാക്കിലും ചാമ്പ്യൻഷിപ്പിന്റെ സംഘാടനത്തിലും സംപ്തൃപ്തി ഉണ്ടെന്ന് യൂണിയൻ സൈക്ലിസ്റ്റ് ഇന്റർനാഷണലെയിൽ നിന്നുള്ള മാച്ച് കമ്മീഷണർ ക്രിസ്മസ് ജെർമേ പറഞ്ഞു.
കേരളത്തിന്റേത് മികച്ച സംഘാടനമായിരുന്നെന്നും ചാമ്പ്യൻഷിപ്പിനോട് സഹകരിച്ച മുഴുവൻപേർക്കും നന്ദി അറിയിക്കുന്നതായും സൈക്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍ മനിന്ദര്‍പാല്‍ സിങ് പറഞ്ഞു. ക്രോസ് കൺട്രി എലിമിനേറ്റർ മത്സരത്തിലെ വിജയികൾക്ക് മനിന്ദര്‍പാല്‍ സിങ്ങും സൈക്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ട്രഷററും കേരള സൈക്ലിങ് അസോസിയേഷന്‍ പ്രസിഡന്റുമായ എസ്.എസ്. സുധീഷ്‌കുമാറും ചേർന്ന് മെഡലുകൾ സമ്മാനിച്ചു.