തിരുവനന്തപുരം: കണ്ടല സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇ.ഡി. ചോദ്യം ചെയ്യലിനിടയിൽ മുൻ പ്രസിഡന്റ് എൻ. ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം.
ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് അദ്ദേഹത്തെ കണ്ടല സഹകരണ ആശുപത്രിയിലെത്തിച്ചു. ഡോക്ടറുടെ നിർദേശപ്രകാരം വിദഗ്ദ്ധ ചികിത്സയ്ക്കായി കിംസ് ആശുപത്രിയിലേക്ക് മാറ്റി.
ബുധനാഴ്ച രാത്രിയോടെയാണ് മാറനല്ലൂരിലെ വീട്ടിൽ നാടകീയ സംഭവവികാസങ്ങൾ നടക്കുന്നത്. ഭാസുരാംഗനെ 20 മണിക്കൂറുകളായി ചോദ്യം ചെയ്തുവരികയായിരുന്നു. ഇന്നലെ പുലർച്ചെ അഞ്ചുമണി മുതൽ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ചോദ്യം ചെയ്തു.
ഇപ്പോൾ താമസിക്കുന്ന പൂജപ്പുരയിലെ വീട്, കണ്ടല സർവീസ് സഹകരണ ബാങ്ക്, മുൻ സെക്രട്ടറിമാരുടെ വീടുകൾ, കളക്ഷൻ ഏജന്റുമാരുടെ വീടുകൾ, എന്നിങ്ങനെ പലയിടങ്ങളിലായി സംഘങ്ങളായി തിരിഞ്ഞ് പരിശോധന നടത്തി. 9 മണിയോടെയാണ് പൂട്ടിക്കിടക്കുന്ന മാറനല്ലൂരിലെ വീട്ടിലെത്തിക്കുന്നത്.
രേഖകൾ സംബന്ധിച്ച് നടന്ന ചോദ്യം ചെയ്യൽ മൂന്നുമണി വരെയും തുടർന്നതോടെയാണ് ദേഹാസ്വാസ്ഥ്യം സംഭവിക്കുന്നത്. തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റുന്നത്