തിരുവനന്തപുരം: ഒരപൂർവ്വ കല്യാണത്തിന് സാക്ഷിയായി നേമത്തെ അഗസ്ത്യം കളരി.
നരുവാമൂട് സ്വദേശികളും കളരി അഭ്യാസികളും പരിശീലകരുമായ രാഹുലും ശിൽപയുമാണ് കളരിയിൽ വ്യത്യസ്ത രീതിയിൽ വിവാഹിതരായത്.
തനത് കളരി വേഷം അണിഞ്ഞായിരുന്നു വധൂവരൻമാർ വിവാഹ വേദിയിലേക്ക് എത്തിയത്.
പൂച്ചെണ്ടിനു പകരം പടവാൾ നൽകിയാണ് വധു വരനെ വിവാഹ മണ്ഡപത്തിലേക്ക് സ്വീകരിച്ചിരുത്തിയത്. ഇരുവരും ബാല്യകാല സുഹൃത്തുക്കളും ഇവിടെ തന്ന കളരി പഠിച്ച് അഭ്യാസികളായവരുമാണ്.
കളരി വണക്കം, കളരി തൊഴുതു കയറൽ, കളരിയിറക്കം, തൊഴുതെടുപ്പ് തുടങ്ങിയ പരമ്പരാഗത കളരി ആചാരങ്ങൾക്ക് ശേഷമാണ് വിവാഹ ചടങ്ങിലേക്കു കടന്നത്.
വിവാഹ ചടങ്ങുകൾക്ക് ശേഷം ഗുരുനാഥൻ ഡോ.മഹേഷ് കിടങ്ങിലിനെയും ചടങ്ങ് കാണാനെത്തിയ നൂറുകണക്കിനാളുകളെയും സാക്ഷിയാക്കി ഇരുവരും വാളും പരിചയുമെടുത്ത് ചുവടുവച്ചു.