പൂജപ്പുര :ഗായകൻ സൂരജ് സന്തോഷിനെതിരായ സൈബർ ആക്രമണത്തിൽ ഒരാൾ അറസ്റ്റിൽ. എറണാകുളം സ്വദേശി ഉണ്ണികൃഷ്ണനെയാണ് പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്.
അയോധ്യ രാമക്ഷേത്ര വിവാദത്തിൽ ഗായിക ചിത്രയെ വിമർശിച്ചതിന് പിന്നാലെയാണ് സൂരജിന് നേരെ സൈബർ ആക്രമണം ഉയർന്നത്.
രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തിൽ എല്ലാവരും വീടുകളിൽ വിളക്ക് തെളിയിക്കണമെന്നും രാമമന്ത്രം ജപിക്കണമെന്നുമുള്ള ചിത്രയുടെ ആഹ്വാനത്തെയാണ് സൂരജ് വിമർശിച്ചത്.
പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന വസ്‌തുത മറക്കുന്നുവെന്നും എത്രയെത്ര കെ.എസ്. ചിത്രമാർ തനിസ്വരൂപം കാട്ടാൻ ഇരിക്കുന്നുവെന്നുമായിരുന്നു സൂരജിന്‍റെ പ്രസ്താവന. ഇതിന് പിന്നാലെയാണ് സൈബർ ആക്രമണം തുടങ്ങിയത്.
സോഷ്യൽ മീഡിയക്ക് പുറമേ സൂരജിനെ നേരിട്ട് ഫോൺ വിളിച്ച് അസഭ്യം പറഞ്ഞ സംഭവങ്ങളുമുണ്ടായിരുന്നു. ആക്രമണങ്ങൾ രൂക്ഷമായതോടെ ഇതേത്തുടർന്ന് അദ്ദേഹം പൂജപ്പുര പോലീസിൽ പരാതി നൽകിയിരുന്നു.
സൂരജ് സന്തോഷിനെ ഫോണിൽ വിളിച്ച് ഭീഷണി ഉയർത്തിയ സംഭവത്തിലാണിപ്പോൾ അറസ്റ്റുണ്ടായിരിക്കുന്നത്. സൂരജിനെ ഫോണിലൂടെ അസഭ്യം പറഞ്ഞെന്നും സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പരാമർശങ്ങൾ പോസ്റ്റ് ചെയ്തെന്നുമാണ് അറസ്റ്റിലായ ഉണ്ണിക്കൃഷ്ണനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍