ആറ്റിങ്ങൽ : മകളുടെ മകളോട് ലൈംഗികാതിക്രമം കാട്ടിയ 72-കാരന് 20 വർഷം കഠിനതടവും നാലുലക്ഷം രൂപ പിഴയും. ആറ്റിങ്ങൽ അതിവേഗ സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി സി.ആർ.ബിജുകുമാറാണ് ശിക്ഷ വിധിച്ചത്.
2019 നവംബർ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. മകളുടെകൂടെ താമസിക്കാനെത്തിയ വയോധികൻ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കുട്ടിയിൽ സ്വഭാവമാറ്റങ്ങൾ കണ്ടതിനെത്തുടർന്ന് അമ്മ കുട്ടിയെ കൗൺസിലിങ്ങിന് ഹാജരാക്കിയശേഷം മഹിളാമന്ദിരത്തിൽ താമസിപ്പിച്ചു.
ഇതിനിടെയാണ് ലൈംഗികാതിക്രമം സംബന്ധിച്ച് കുട്ടി വെളിപ്പെടുത്തിയത്.പൂജപ്പുര പോലീസ് രജിസ്റ്റർചെയ്ത കേസ് മംഗലപുരം പോലീസാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
പിഴയൊടുക്കിയാൽ 3.5 ലക്ഷം രൂപ അതിജീവിതയ്ക്ക് നല്കണം. ലീഗൽ സർവീസ് അതോറിറ്റി മുഖേന അതിജീവിതയ്ക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും അതിലേക്കുള്ള നടപടിയും കോടതി നിർദേശിച്ചു.
കേസിൽ പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകൾ ആധാരമാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം.മുഹസിൻ ഹാജരായി.