വിഴിഞ്ഞം : തുറമുഖത്തിനടുത്തുള്ള വലിയ കടപ്പുറത്ത് കുളിക്കാനിറങ്ങിയ കുട്ടികളിൽ ഒരാൾ തിരയിൽപ്പെട്ടു മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടുപേർ രക്ഷപ്പെട്ടു.
വിഴിഞ്ഞം തെന്നൂർക്കോണം കരയടിവിളയിൽ എസ്.ബി.ഐ. വിഴിഞ്ഞം ബ്രാഞ്ച് ഉദ്യോഗസ്ഥൻ പോൾ ആന്റണിയുടെയും തിരുവനന്തപുരം ആർ.ടി. ഓഫീസിലെ ഉദ്യോഗസ്ഥ ജോളിയുടെയും മകൻ ഹെനോക്ക് പോൾ(16) ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് അപകടം. കൂട്ടുകാർക്കൊപ്പം കടപ്പുറത്ത് ഫുട്‌ബോൾ കളിച്ചശേഷം കടലിൽ കുളിക്കാനിറങ്ങിയപ്പോൾ ശക്തമായ തിരയിൽപ്പെട്ടാണ് ഹെനോക്കിനെ കാണാതായത്. രക്ഷപ്പെട്ടവർ കടപ്പുറത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളോടു വിവരം പറഞ്ഞു.
മത്സ്യത്തൊഴിലാളികളും മറ്റും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. തുടർന്ന് വിഴിഞ്ഞം കോസ്റ്റൽ പോലീസ്, മറൈൻ എൻഫോഴ്‌സ്‌മെന്റ് എന്നിവരുടെ സഹായം തേടുകയായിരുന്നു. ഇവരും ലൈഫ് ഗാർഡുകളുംകൂടി നടത്തിയ തിരച്ചിലിൽ
രാത്രി 9.45-ഓടെ കുട്ടിയെ കണ്ടെത്തി. തുടർന്ന് വിഴിഞ്ഞം ആശുപത്രിയിലും മെഡിക്കൽ കോളേജ് ആശുപത്രിയിലുമെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.