തിരുവനന്തപുരം :വഞ്ചിയൂരിൽ കൂറിയർ നൽകാനെന്ന വ്യാജേന വനിതാ ഡോക്ടർ വീട്ടിലെത്തി യുവതിയെ വെടിവെച്ചു പരിക്കേൽപ്പിച്ചത് ഒരുവർഷത്തെ തയ്യാറെടുപ്പോടെയെന്ന് പോലീസ്.
സംഭവത്തിൽ കോട്ടയം നട്ടാശ്ശേരി വെട്ടിക്കാട്ടിൽ ഡോ. ദീപ്തിമോൾ ജോസി(37)നെ ചൊവ്വാഴ്ച വൈകീട്ടാണ് വഞ്ചിയൂർ പോലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് ദീപ്തി മുഖംമറച്ച് പെരുന്താന്നി ചെമ്പകശ്ശേരിയിലെ വീട്ടിലെത്തി ഗൃഹനാഥ ഷിനിയെ എയർപിസ്റ്റൾ ഉപയോഗിച്ച് വെടിവെച്ചത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:
ആരോഗ്യവകുപ്പ് ജീവനക്കാരിയായ ഷിനിയുടെ ഭർത്താവ് സുജീത്തും ദീപ്തിയും അടുത്ത സുഹൃത്തുക്കളായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പി.ആർ.ഒ. ആയിരുന്നു സുജീത്ത്.
ഇവിടെവെച്ചാണ് ഇരുവരും സൗഹൃദത്തിലാകുന്നത്. എന്നാൽ സുജീത്ത് ഇവരുമായി അകന്ന്, വിദേശത്ത് ജോലി നേടി പോവുകയായിരുന്നു. പിന്നീട് സൗഹൃദം നിലനിർത്താൻ ദീപ്തി ശ്രമിച്ചെങ്കിലും സുജീത്ത് വഴങ്ങിയില്ല. ഇതിലുള്ള മാനസികവിഷമമാണ് ആക്രമണത്തിലേക്കു നയിച്ചത്.