ആറ്റിങ്ങൽ: കാണാതായ യുവാവിന്റെ മൃതദേഹം മാമം ആറ്റിലെ കൊല്ലായികടവില്‍ നിന്ന് കണ്ടെത്തി.
ഊരുപൊയ്ക മംഗ്ലാവ് മുക്ക് സ്വദേശി രാഹുലാണ് (കണ്ണന്‍-30) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 3.30 ഓടെ ആറ്റിങ്ങല്‍ അഗ്നിരക്ഷാനിലയത്തിലെ സ്‌കൂബാ ടീമംഗങ്ങള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
രാഹുലിനെ വ്യാഴാഴ്ച മുതല്‍ കാണാനില്ലായിരുന്നു. പേഴ്‌സും ഫോണുമെല്ലാം വീട്ടില്‍ വച്ചിട്ടാണ് രാഹുല്‍ പുറത്തുപോയത്. വീട്ടുകാര്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ആറ്റിങ്ങല്‍ പോലീസില്‍ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ വെള്ളിയാഴ്ച ഉച്ചയോടെ കൊല്ലായി കടവിന് സമീപം ആറ്റുതീരത്ത് ചെരുപ്പ് ഊരിവച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
നാട്ടുകാര്‍ പോലീസിലും അഗ്നിരക്ഷാനിലയത്തിലും വിവരം അറിയിച്ചു. പിന്നീട് സ്‌കൂബാടീം നടത്തിയ തിരച്ചിലിലാണ് ചെളിയില്‍ പുതഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ചിറയിന്‍കീഴ് താലൂക്കാശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.