തിരുവനന്തപുരം:പൊഴിയൂർ മത്സ്യബന്ധന തുറമുഖം, വിഴിഞ്ഞത്തിനു ശേഷമുള്ള കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പദ്ധതിയാണെന്നും ഇതുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾക്കുള്ള എല്ലാ ആശങ്കകളും പരിഹരിക്കുമെന്നും ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ.
പൊഴിയൂർ മത്സ്യബന്ധന തുറമുഖത്തിന്റെ ഒന്നാംഘട്ട നിർമ്മാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊഴിയൂർ നിവാസികൾ ദീർഘകാലമായി ആവശ്യപ്പെടുന്ന പ്രശ്നത്തിന് പരിഹരമാണ് മത്സ്യബന്ധന തുറമുഖം. 25,000 മത്സ്യത്തൊഴിലാളികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. 343 കോടി രൂപയുടെ പദ്ധതിയിൽ 200 കോടിയുടെ കേന്ദ്ര അനുമതി ലഭിക്കാനുണ്ട്.
കേന്ദ്രത്തിന്റെ അനുമതി ലഭിക്കുന്നതിന് സംസ്ഥാന സർക്കാർ എല്ലാ പരിശ്രമങ്ങളും നടത്തും. പദ്ധതിക്കായുള്ള സംസ്ഥാന സർക്കാരിന്റെ വിഹിതം മാറ്റിവയ്ക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.
മുതലപ്പൊഴിയിൽ 180 കോടിയുടെ പദ്ധതിക്ക് അംഗീകാരം നൽകി. നെയ്യാറ്റിൻകര മണ്ഡലത്തിൽ 13 കോടിയുടെ പദ്ധതികളാണ് നടപ്പിലാക്കുന്നത്. 7 റോഡുകൾ പൂർത്തിയാക്കി. 4 കോടി 43 ലക്ഷം രൂപ ഫിഷറീസ് വകുപ്പിൽ നിന്ന് നൽകി. മത്സ്യത്തൊഴിലാളികൾക്കായി നിർമ്മിച്ച, 400 ഫ്ലാറ്റുകളുള്ള കേരളത്തിലെ ഏറ്റവും വലിയ ഫ്ലാറ്റ് സമുച്ചയം വലിയതുറയിൽ ഉടൻ ഉദ്ഘാടനം ചെയ്യും. മത്സ്യമേഖലയ്ക്ക് ഈ വർഷത്തെ ബജറ്റിൽ 55 കോടി അധികം അനുവദിച്ചിട്ടുണ്ട്. തീരദേശത്തെ കടലാക്രമണം തടയാൻ പദ്ധതികൾ നടപ്പിലാക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
കെ. ആൻസലൻ എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രകൃതിയിൽ ഉൾപ്പെടെയുള്ള മാറ്റങ്ങൾ വിലയിരുത്തി, എല്ലാ പഠനങ്ങളും പൂർത്തീകരിച്ചാണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ, ചീഫ് എഞ്ചിനീയർ മുഹമ്മദ് അൻസാരി എം.എ, പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ബെൻഡാർവിൻ, തുടങ്ങിയവർ പങ്കെടുത്തു.